ജിഷ്ണു അനുസ്‍മരണ ദിനാചരണം ഒഴിവാക്കാന്‍ മാനേജ്മെന്റ് ശ്രമിക്കുന്നതായി ആരോപണം
ചരമവാർഷിക ദിനത്തിൽ കോളേജിന് അവധി നൽകിയത് ദിനാചരണം തടയാനാണെന്നാണ് ആരോപണം
നെഹ്റു കോളേജില്‍ ജിഷ്ണു പ്രണോയ് ചരമ വാർഷിക ദിനാചരണം സംഘടിപ്പിക്കുന്നത് ഒഴിവാക്കാന്‍ മാനേജ്മെന്റ് ശ്രമിക്കുന്നുവെന്ന് വിദ്യാര്‍ഥികള്‍. ചരമവാർഷിക ദിനത്തിൽ കോളേജിന് അവധി നൽകിയത് ദിനാചരണം തടയാനാണെന്നാണ് ആരോപണം. മൂല്യനിര്‍ണയ ക്യാമ്പ് നടക്കുന്നതിനാല്‍ മതിയായ ജീവനക്കാരില്ലെന്ന് പറഞ്ഞാണ് നാല് ദിവസത്തെ അവധി നല്‍കിയിരിക്കുന്നത്.
ജിഷ്ണു പ്രണോയിയുടെ ഒന്നാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് ജനുവരി 5ന് എസ്എഫ്ഐ, കോളജില്‍ അനുസ്മരണം നടത്താന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് മാനേജ്മെന്റ് അവധി പ്രഖ്യാപിച്ചതെന്നാണ് ആരോപണം. ജനുവരി അഞ്ച് മുതല്‍ എട്ട് വരെ കോളജിന് അവധി പ്രഖ്യാപിച്ച് മാനേജ്മെന്റ് സര്‍ക്കുലര്‍ പുറത്തിറക്കി. മൂല്യനിർണയ ചുമതല ഉള്ളതിനാൽ ജീവനക്കാരുടെ കുറവുള്ളതിനാലാണ് അവധി എന്നാണ് സർക്കുലറിൽ പറയുന്നത്. എന്നാൽ ജിഷ്ണു അനുസ്മരണം ഒഴിവാക്കാനാണ് അവധിയെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. കഴിഞ്ഞ വർഷം ജനുവരി ആറിനാണ് പാമ്പാടി നെഹ്റു കോളജ് വിദ്യാർഥിയായിരുന്ന ജിഷ്ണു പ്രണോയ് യെ ഹോസ്റ്റലില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്.