റോഡിലെ വേഗക്കാരായ ഡ്രൈവര്‍മാര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് സുപ്രിംകോടതി

Update: 2018-05-26 04:05 GMT
റോഡിലെ വേഗക്കാരായ ഡ്രൈവര്‍മാര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് സുപ്രിംകോടതി
Advertising

അശ്രദ്ധമായി വാഹനം ഓടിക്കുന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷ വേണമെന്ന് സുപ്രിംകോടതി. ഇതുമായി ബന്ധപ്പെട്ട നിലവിലുള്ള വകുപ്പുകള്‍ പുനപരിശോധിക്കണം.

അശ്രദ്ധയോടെ വാഹനമോടിച്ച് അപകടമുണ്ടാക്കുന്നവര്‍ക്ക് കര്‍ശന ശിക്ഷ ഉറപ്പാക്കണമെന്ന് സുപ്രിംകോടതി. ഇതിനായി ഐപിസി 304 എ അടക്കമുള്ള നിലവിലുള്ള എല്ലാ വകുപ്പുകളും പുനപ്പരിശോധിക്കണമെന്നും കോടതി ഉത്തരവിട്ടു. യുവാക്കള്‍ സാഹസികമായി വാഹനമോടിച്ച് ആളുകളുടെ ജീവന് ഭീഷണിയാകുന്നത് വര്‍ധിക്കുകയാണെന്നും കോടതി പറഞ്ഞു. നിയമങ്ങളില്‍ ആവശ്യമായ ഭേദഗതി വരുത്താമെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു.

വാഹനാപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യം തടയാന്‍ നടപടികള്‍ ആവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹരജിയിലാണ് സുപ്രിംകോടതി നിലവിലെ നിയമങ്ങളിലെ അപര്യാപ്തതകള്‍ ചൂണ്ടിക്കാട്ടിയത്. അശ്രദ്ധമായി വാഹനമോടിച്ച് ആളുകളെ കൊല്ലുന്ന ഡ്രൈവര്‍മാര്‍ക്ക് ഇന്ത്യന്‍ പീനല്‍ കോഡ് 304 എ വകുപ്പ് പ്രകാരം പരമാവധി ശിക്ഷ രണ്ടു വര്‍ഷത്തെ തടവാണ്. മോട്ടോര്‍ വെഹിക്കിള്‍സ് ആക്ട് പ്രകാരം ആറ് മാസം മുതല്‍ രണ്ട് വര്‍ഷം വരെയുള്ള തടവോ പിഴയോ ആണ് അശ്രദ്ധവും, അമിത വേഗതത്തിലുമുള്ള ഡ്രൈവിങിന് നല്‍കുന്ന നല്‍കുന്നത്. സാഹസികതയുടെ പേരില്‍ യുവാക്കള്‍ അമിത വേഗതയില്‍ വാഹനമോടിച്ച് ആളുകളുടെ ജീവന് ഭീഷണി സൃഷ്ടിക്കുന്ന പ്രവണത വര്‍ധിപ്പിക്കുകയാണ്. കുറഞ്ഞ ശിക്ഷ ഇതിന് പ്രേരകമാകുന്നുവെന്ന് കോടതി പറഞ്ഞു. അതിനാല്‍ ഐപിസി 304 എയും മോട്ടോര്‍ വെഹിക്കിള്‍ ആക്ടിലെ വകുപ്പുകളും ആവശ്യമായ രീതിയില്‍ ഭേദഗതി ചെയ്യണമെന്ന് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. വാഹനമോടിക്കുന്ന സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് കര്‍ക്കശ നടപടി ഉറപ്പ് വരുത്തുന്ന വകുപ്പുകളും നിയമത്തില്‍ വേണമെന്ന് കോടതി പറഞ്ഞു. നിലവിലെ ശിക്ഷ നടപടികള്‍ അപര്യാപതമാണെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തകി കോടതിയില്‍ സമ്മതിച്ചു. അതിനാല്‍ ബന്ധപ്പെട്ട നിയമങ്ങളില്‍ ആവശ്യമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കുമെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

Tags:    

Similar News