ബിജെപിക്ക് കേരളത്തില്‍ ഒരു പുതിയ അധ്യക്ഷനെ ആവശ്യമില്ലേ?
വരുന്ന ലോക്‍സഭാ തെരഞ്ഞെടുപ്പിൽ ശക്തി തെളിയിക്കാൻ കഴിയുന്ന സംഘാടകനായ സംസ്ഥാന പ്രസിഡന്റിനെയാണ് ബിജെപി കേന്ദ്ര നേതൃത്വം തേടുന്നത്.
പുതിയ അധ്യക്ഷനെ സംബന്ധിച്ച കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം വൈകുന്നതിൽ സംസ്ഥാന ബിജെപി നേതൃത്വം ആശയക്കുഴപ്പത്തില്‍. ദേശീയ പ്രസിഡന്റ് അമിത് ഷാ നേരിട്ടെത്തി ചർച്ച നടത്തിയെങ്കിലും ഇതിന് പരിഹാരമായില്ല. പുതിയ അധ്യക്ഷന്‍ ഇല്ലാത്തത് ബി ജെപിയുടെ സംഘടനാ പ്രവർത്തനത്തെ ബാധിക്കുന്നതായി നേതാക്കള്‍ക്കിടയിലും വിമര്‍ശനമുയര്‍ന്നു കഴിഞ്ഞു
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന് മണിക്കൂറുകൾ ബാക്കി നിൽക്കേയായിരുന്നു കുമ്മനത്തെ മിസോറാമിലേക്കയച്ചത്. പുതിയ പ്രസിഡന്റിനെ ആർഎസ്എസ് നേതൃത്വത്തിന്റെ കൂടി അഭിപ്രായത്തോടെ നിശ്ചയിക്കാമെന്നായിരുന്നു കേന്ദ്രത്തിന്റെ പദ്ധതി. എന്നാൽ കുമ്മനത്തെ അപ്രതീക്ഷിതമായി മാറ്റിയതോടെ ആർഎസ്എസ് സംസ്ഥാന നേതൃത്വം ഇടഞ്ഞു. ഇതോടെ വെട്ടിലായ ബിജെപി കേന്ദ്ര നേതൃത്വം സംസ്ഥാനത്ത് നിന്ന് തന്നെ പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള പല ചർച്ചകളും വിഭാഗീയത കാരണം വിജയിച്ചില്ല.
ഈ മാസം ആദ്യം കേരളത്തിലെത്തിയ ദേശീയ പ്രസിഡന്റ് അമിത്ഷാ സംസ്ഥാന ആർഎസ്എസ് നേതൃത്വവുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ അതിൽ കൃത്യമായ ഒരു തീരുമാനത്തിലെത്താനായില്ല. പ്രവർത്തനങ്ങൾ പോരാ എന്ന് കാട്ടി സംസ്ഥാന ബിജെപി നേതൃത്വത്തെ ശക്തമായി വിമർശിച്ചിട്ടാണ് അമിത് ഷാ മടങ്ങിയത്.
പുതിയ പ്രസിഡന്റ് ഇല്ലാത്തത് പാർട്ടിയിൽ സംഘടനാ പ്രവർത്തനത്തെ ബാധിക്കുന്നതായി പാർട്ടിക്കുള്ളിൽ തന്നെ പരാതി ഉയർന്നു കഴിഞ്ഞു. പല ഗ്രൂപ്പിന്റെയും നേതാക്കൻമാരുടെ നേതൃത്വത്തിൽ നടക്കുന്ന സമരങ്ങളും പരിപാടികളും മാത്രമാണ് നടക്കുന്നത്. കേന്ദ്രസർക്കാരിന്റെ ഭരണനേട്ടങ്ങൾ ജനങ്ങളിലെത്തിക്കുന്ന പരിപാടികൾ മറ്റ് പല സംസ്ഥാനങ്ങളിൽ പാർട്ടിയുടെ നേതൃത്വത്തിൽ നടക്കുമ്പോൾ കേരളത്തിൽ അത്തരം പരിപാടികളൊന്നും നടക്കുന്നില്ല. സംസ്ഥാന സർക്കാരിനെതിരെ സമരം നടത്താൻ പോലും പാർട്ടി നേതൃത്വത്തിന് കഴിയുന്നില്ലെന്ന് സംസ്ഥാന നേതാക്കൾ തന്നെ പറയുന്നു. ഇതിനിടയിൽ എൻഡിഎ മുന്നണിയുടെ പ്രവർത്തനം കൂടുതൽ താളംതെറ്റുകയും ചെയ്യുന്നു. വരുന്ന ലോക്‍സഭാ തെരഞ്ഞെടുപ്പിൽ ശക്തി തെളിയിക്കാൻ കഴിയുന്ന സംഘാടകനായ സംസ്ഥാന പ്രസിഡന്റിനെയാണ് ബിജെപി കേന്ദ്ര നേതൃത്വം തേടുന്നത്.