കാളകെട്ട് ഉപേക്ഷിച്ചു: കാളകെട്ടുത്സവത്തിന്റെ തുകയും ദുരിതബാധിതര്‍ക്ക്
കാളകെട്ടിനെത്തുന്ന സമിതികള്‍ ആര്‍ഭാടങ്ങള്‍ ഒഴിവാക്കണമെന്ന് ക്ഷേത്രസമിതിയും ആവശ്യപ്പെട്ടു
ഓണാട്ടുകരയിലെ പ്രശസ്തമായ കാളക്കെട്ടുത്സവത്തിന് ഇക്കുറി ചാരുത കുറയും. പ്രളയ ബാധിതര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് 7 കര സമിതികൾ കാളകെട്ട് ഉപേക്ഷിച്ചു. കാളകെട്ടിനെത്തുന്ന സമിതികള്‍ ആര്‍ഭാടങ്ങള്‍ ഒഴിവാക്കണമെന്ന് ക്ഷേത്രസമിതിയും ആവശ്യപ്പെട്ടു
ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ പ്രസിദ്ധമായ കാള കെട്ടുത്സവമാണ് പ്രളയ ബാധിതരെ സഹായിക്കാന്‍ വിവിധ സമിതികള്‍ ഉപേക്ഷിച്ചത്. ഓരോ കരകളും ലക്ഷക്കണക്കിന് രൂപ ചിലവഴിച്ച് വലിയ ആഘോഷമായി
നടത്തുന്ന ഉത്സവത്തിന് 25 കോടിയോളം രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. ചങ്ങൻകുളങ്ങര പരബ്രഹ്മ കാളക്കെട്ട് സമിതി, വലിയകുളങ്ങര ആദിത്യ കാളകെട്ട് സമിതി ഉൾപ്പടെ 7 കരകളാണ് കാളകെട്ട് ഒഴിവാക്കിയത്. നാട് വലിയ ദുരന്തത്തെ നേരിടുമ്പോൾ ആഘോഷം അനുചിതമെന്ന ചിന്തയാണ് ഉത്സവാഘോഷത്തെ വേണ്ടെന്ന് വച്ചതെന്ന് സമിതി ഭാരവാഹികൾ പറഞ്ഞു.
കാളകളുടെ നിർമ്മാണ ജോലികളുടെ ആദ്യ ഘട്ടമായ ചട്ടകൂട്ടൽ നടക്കുന്നതിനിടെയാണ് പ്രളയ ദുരന്തം എത്തുന്നത്. ഇതോടെ ചടങ്ങ് നിർത്തിവയ്ക്കുകയായിരുന്നു. പ്രളയബാധിതരെ സഹായിക്കാൻ കാളക്കെട്ട് സമിതികൾ ആർഭാടങ്ങൾ ഒഴിവാക്കണമെന്ന് ക്ഷേത്ര ഭരണ സമിതിയും അഭ്യർത്ഥിച്ചിട്ടുണ്ട്.