കേരള ബാങ്കിന് ‌‌‌‌‌‌ തത്വത്തില്‍ അംഗീകാരം 

നിയമപരവും ഭരണപരവുമായ വ്യവസ്ഥകള്‍ പാലിച്ചു കൊണ്ട് 2019 മാര്‍ച്ച് 31-ന് മുന്‍പായി ലയന നടപടികള്‍ പൂര്‍ത്തീകരിക്കണമെന്നാണ് റിസര്‍വ്വ് ബാങ്കിന്റെ നിര്‍ദ്ദേശം. 

Update: 2018-10-04 04:17 GMT

കേരള ബാങ്കിന് ‌‌‌‌‌‌ റിസര്‍വ് ബാങ്ക് തത്വത്തില്‍ അംഗീകാരം നല്‍കി. നിയമപരവും ഭരണപരവുമായ വ്യവസ്ഥകള്‍ പാലിച്ചു കൊണ്ട് 2019 മാര്‍ച്ച് 31-ന് മുന്‍പായി ലയന നടപടികള്‍ പൂര്‍ത്തീകരിക്കണമെന്നാണ് റിസര്‍വ്വ് ബാങ്കിന്റെ നിര്‍ദ്ദേശം. കേരളബാങ്ക് രൂപീകരണത്തിന് ഉടക്കുമായി ചിലര്‍ റിസര്‍വ് ബാങ്ക് ഗവര്‍ണ്ണര്‍ക്ക് കത്തയച്ചുവെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

Full View

ഒക്ടോബര്‍ 3-ന് സംസ്ഥാന സര്‍ക്കാരിനയച്ച കത്തിലാണ് കേരളബാങ്കിന് തത്വത്തില്‍ അനുമതി നല്‍കിയതായി റിസര്‍വ് ബാങ്ക് വ്യക്തമാക്കിയത്.റിസര്‍വ്വ് ബാങ്ക് മുന്നോട്ട് വച്ച വ്യവസ്ഥാകള്‍ പാലിച്ച് വേണം ലയനം നടപ്പാക്കാന്‍.അതിന് ശേഷം അന്തിമ അനുമതിയും തുടര്‍ ലൈസന്‍സിംഗ് നടപടികളും സാധ്യമാക്കണമെന്നും റിസര്‍വ്വ് ബാങ്ക് അയച്ച കത്തില്‍ പറയുന്നുണ്ട്.19 ഇന വ്യവസ്ഥകളാണ് ആര്‍.ബി.ഐ മുന്നോട്ട് വച്ചിട്ടുള്ളത്. കേരള സഹകരണ നിയമവും ചട്ടവും സമ്പൂര്‍ണ്ണമായും പാലിച്ച് വേണം ലയനം നടത്താന്‍ എന്നുള്ളതാണ് പ്രധാനപ്പെട്ടത്. ലയനത്തെ സ്റ്റേ ചെയ്തുകൊണ്ടോ നിരോധിച്ചു കൊണ്ടോ കോടതി വിധികള്‍ ഒന്നുമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പു വരുത്തണം.

Advertising
Advertising

സംസ്ഥാന സഹകരണ ബാങ്കും ജില്ലാ സഹകരണബാങ്കും ഒരു ലയന പദ്ധതി തയ്യാറാക്കി അവരുടെ അംഗങ്ങള്‍ക്ക് മുമ്പാകെ അവതരിപ്പിക്കണം. ജനറല്‍ ബോഡി മുമ്പാകെ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ലയനത്തിനായുള്ള ഒരു പ്രമേയം അവതരിപ്പിച്ച് പാസാക്കണം.സംസ്ഥാന സഹകരണ ബാങ്കിന്റെയും ജില്ലാ ബാങ്കുകളുടേയും പലിശ നിരക്കുകളില്‍ എന്തെങ്കിലും തരത്തിലുള്ള വ്യത്യാസമുണ്ടെങ്കില്‍ അത് കസ്റ്റമേഴ്സിനെ അറിയിക്കണം.തുടങ്ങിയ 19 ഇന വ്യവസ്ഥകള്‍ പൂര്‍ത്തിയാക്കി 2019 ന് മുന്‍പ് ബാങ്കുകളുടെ ലയന നടപടികള്‍ പൂര്‍ത്തിയാക്കണമെന്നാണ് റിസര്‍വ്വ് ബാങ്ക് നിര്‍ദ്ദേശം. കേരളബാങ്ക് നടപ്പാക്കരുതെന്ന് ആഗ്രഹിച്ച ചിലര്‍ ചില തടസങ്ങളുന്നയിച്ച് റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ക്ക് കത്തയച്ചതായി മുഖ്യമന്ത്രി കുറ്റപ്പെടുത്തി. റിസര്‍വ്വ് ബാങ്ക് അനുമതി ലഭിച്ചതോടെ വേഗത്തില്‍ തന്നെ നടപടികള്‍ പൂര്‍ത്തായാക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍.

Tags:    

Similar News