നട നാളെ തുറക്കും: ശബരിമലയും പരിസരവും ശക്തമായ പൊലീസ് വലയത്തിൽ

സന്നിധാനം അടക്കം 4 ഇടങ്ങളിൽ നിരോധനാജ്ഞ നിലവിൽ വന്നു. സായുധ കമാൻഡോകളടക്കം 2300 പൊലീസ് സേനാംഗങ്ങളെ സുരക്ഷ ചുമതലക്കായി വിന്യസിക്കും. എല്ലാവരെയും പരിശോധിച്ച ശേഷം മാത്രമേ കടത്തിവിടുകയുള്ളൂവെന്ന് പൊലീസ്.

Update: 2018-11-04 10:58 GMT

ചിത്തിര ആട്ട വിശേഷ പൂജകൾക്കായി ശബരിമല നട നാളെ തുറക്കാനിരിക്കെ ശബരിമലയും പരിസരവും ശക്തമായ പൊലീസ് വലയത്തിൽ. സന്നിധാനം അടക്കം 4 ഇടങ്ങളിൽ നിരോധനാജ്ഞ നിലവിൽ വന്നു. സായുധ കമാൻഡോകളടക്കം 2300 പൊലീസ് സേനാംഗങ്ങളെയാണ് സുരക്ഷ ചുമതലക്കായി വിന്യസിക്കുക.

എ.ഡി.ജി.പി അനിൽ കാന്ത് ഐ.ജിമാരായ പി. വിജയൻ. രാഹുൽ ആർ. നായർ, എം.ആർ അജിത് എന്നിവരുടെ നേതൃത്വത്തിലാണ് സുരക്ഷാ ക്രമീകരണം. 2300 അംഗ പൊലീസ് സേനയിൽ 100 പേർ വനിതകളും 20 സായുധ കമാൻഡോകളും ഉണ്ടാകും. മരക്കൂട്ടം മുതൽ സന്നിധാനം വരെയുള്ള പ്രദേശത്തിന്റെ ചുമതല ഐ.ജി എം.ആർ അജിത്തിനാണ്.

Advertising
Advertising

ഇലവുങ്കൽ, നിലക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ ഇന്നലെ അർധരാത്രി മുതൽ നിരോധനാജ്ഞ നിലവിൽ വന്നു. വിവിധ പ്രദേശങ്ങളിൽ പൊലീസ് വിന്യാസവും പൂർത്തിയായി വരുന്നു. നാളെ വൈകിട്ട് 5 നാണ് നട തുറക്കൽ ചൊവ്വാഴ്ച രാത്രി 10 ന് നട അടക്കും. അന്നേ ദിവസം അർധരാത്രി വരെ നിരോധനാജ്ഞ നിലവിലുണ്ടാകും. തിങ്കളാഴ്ച രാവിലെ 8 മണിയോടെ മാത്രമെ മാധ്യമ പ്രവർത്തകരെ നിലക്കലിൽ നിന്ന് കടത്തി വിടുകയുള്ളൂ. ദർശനത്തിനെത്തുന്നവരെ വൈകിട്ട് 4 മണിയോടെയും കടത്തി വിടും.

Full View

തുലാമാസ പൂജകൾക്ക് നട തുറന്നപ്പോൾ യുവതി പ്രവേശന വിഷയത്തിന്റെ പേരിൽ നടന്ന സംഘർഷങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 3719 പേർ അറസ്റ്റിലായിട്ടുണ്ട്. സമാനമായ ക്രമസമാധാന പ്രതിസന്ധി ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് പൊലീസ് വിലയിരുത്തൽ. വിവിധ ഫേസ് ബുക്ക് പേജുകളും വാട്സ് ആപ്പ് ഗ്രൂപ്പുകളും പൊലീസ് നിരീക്ഷണത്തിലാണ്.

എല്ലാവരെയും പരിശോധിച്ച ശേഷം മാത്രമേ കടത്തിവിടുകയുള്ളൂവെന്ന് പൊലീസ്

ശബരിമലയില്‍ വരുന്ന എല്ലാവരെയും പരിശോധിച്ച ശേഷം മാത്രമേ സന്നിധാനത്തേക്ക് കടത്തിവിടുകയുള്ളൂയെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ടി നാരായണന്‍ പറഞ്ഞു.

Tags:    

Similar News