നിലക്കല്‍, പമ്പ, എരുമേലി എന്നിവിടങ്ങളില്‍ ഇത്തവണ കനത്ത സുരക്ഷ

രാവിലെ മാധ്യമപ്രവര്‍ത്തകരുടെ പൂര്‍ണ വിവരങ്ങള്‍ ശേഖരിച്ച ശേഷമാണ് പമ്പയില്‍ നിന്ന് കടത്തിവിട്ടത്. 12.30ഓടെ പമ്പയില്‍ നിന്ന് ഭക്തരെ സന്നിധാനത്തേക്ക് കടത്തിവിടാന്‍ തുടങ്ങി.

Update: 2018-11-05 07:50 GMT

കഴിഞ്ഞതവണ നട തുറന്നപ്പോള്‍ സംഘര്‍ഷങ്ങളുണ്ടായ നിലക്കല്‍, പമ്പ, എരുമേലി എന്നിവിടങ്ങളില്‍ ഇത്തവണ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. മാധ്യമപ്രവര്‍ത്തകരെ ഉള്‍പ്പെടെ പരിശോധനകള്‍ക്ക് ശേഷമാണ് പമ്പയില്‍ നിന്ന് കടത്തിവിട്ടത്. എരുമേലിയില്‍ നിന്ന് നിലക്കലിലേക്ക് ഭക്തരെ കടത്തിവിടാത്തത് ചെറിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായി.

ഇന്നലെ രാത്രി മുതൽ ശബരിമലയിലേക്കെത്തിയ സ്വകാര്യ വാഹനങ്ങളൊന്നും നിലക്കലില്‍ നിന്ന് പമ്പയിലേക്ക് കടത്തിവിട്ടില്ല. സംഘർഷം സാധ്യത മുൻനിർത്തി 11.30ന് ശേഷം കെ.എസ്.ആര്‍.ടി.സി ബസുകളിൽ മാത്രം ആളുകളെ ശബരിമലയിലേക്ക് എത്തിക്കാനായിരുന്നു പൊലീസ് നീക്കം. എന്നാല്‍ പ്രതിഷേധവുമായി സംഘപരിവാറുകാര്‍ എത്തുമെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ മുക്കാല്‍ മണിക്കൂര്‍ നേരത്തെ തന്നെ കെ.എ.സ്ആര്‍.ടി.സി ബസുകള്‍ പൊലീസ് കടത്തിവിട്ടു.

Advertising
Advertising

രാവിലെ മാധ്യമപ്രവര്‍ത്തകരുടെ പൂര്‍ണ വിവരങ്ങള്‍ ശേഖരിച്ച ശേഷമാണ് പമ്പയില്‍ നിന്ന് കടത്തിവിട്ടത്. 12.30ഓടെ പമ്പയില്‍ നിന്ന് ഭക്തരെ സന്നിധാനത്തേക്ക് കടത്തിവിടാന്‍ തുടങ്ങി. കഴിഞ്ഞതവണ സംഘര്‍ഷമുണ്ടായ സ്വാമി അയ്യപ്പന്‍ റോഡ്, മരക്കൂട്ടം എന്നിവിടങ്ങള്‍ കനത്ത സുരക്ഷയിലാണ്.

അയ്യപ്പഭക്തരുടെ വാഹനങ്ങള്‍ രാവിലെ എരുമേലിയില്‍ നിന്ന് നിലക്കലേക്ക് കടത്തിവിടാതിരുന്നത് പ്രതിഷേധത്തിന് ഇടയാക്കി. ഇടത്താവളത്തിന് മുമ്പില്‍ വഴിതടഞ്ഞും കെ.എ.സ്ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ ഉപരോധം തീര്‍ത്തുമാണ് അയ്യപ്പഭക്തര്‍ പ്രതിഷേധിച്ചത്. പൊലീസ് എത്തി വാഹനങ്ങള്‍ കടത്തിവിടാന്‍ തയ്യാറായതോടെയാണ് ഭക്തര്‍ പ്രതിഷേധത്തില്‍ നിന്ന് പിന്‍മാറിയത്.

വൈകീട്ട് എരുമേലി ഇടത്താവളത്തില്‍ തുടങ്ങുന്ന അഖണ്ഡ നാമജപം നാളെ രാത്രി പത്ത് മണിക്ക് ശബരിമല നട അടയ്ക്കുന്നതുവരെ തുടരും.

Tags:    

Similar News