രണ്ട് കുട്ടികളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പിതൃസഹോദരന് വധശിക്ഷ

സ്വത്ത് തർക്കത്തെ തുടർന്നായിരുന്നു സഹോദരന്റെ മക്കളായ മെൽബിൻ, മെബിൻ എന്നിവരെ പ്രതി തോമസ് ചാക്കോ കൊലപ്പെടുത്തിയത്. 2013 ഒക്ടോബർ 27നായിരുന്നു കേസിനാസ്പദമായ സംഭവം.

Update: 2019-02-15 10:08 GMT

പത്തനംതിട്ട റാന്നി കീക്കൊഴൂരിൽ രണ്ട് കുട്ടികളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പിതൃസഹോദരന് വധശിക്ഷ. മാടത്തേത്ത് തോമസ് ചാക്കോയെയാണ് പത്തനംതിട്ട അഡീഷണൽ ജില്ലാ സെഷൻസ് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. 2013 ഒക്ടോബർ 27നായിരുന്നു കേസിനാസ്പദമായ സംഭവം.

Full View

സ്വത്ത് തർക്കത്തെ തുടർന്നായിരുന്നു സഹോദരന്റെ മക്കളായ മെൽബിൻ, മെബിൻ എന്നിവരെ, പ്രതി തോമസ് ചാക്കോ കൊലപ്പെടുത്തിയത്. സംഭവ ദിവസം രാവിലെ ഏഴരയോടെ കുടുംബ വീട്ടിലെത്തിയ പ്രതി മുറ്റത്തുനിന്ന മെൽബിനെയും വീടിനകത്തുണ്ടായിരുന്ന മെബിനെയും കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. തടയാനെത്തിയ കുട്ടികളുടെ അമ്മയുടെ മുഖത്ത് മുളകുപൊടി എറിയുകയും ആക്രമിക്കുകയും ചെയ്തു. തുടർന്ന് കൈയിൽ കരുതിയിരുന്ന ഡീസൽ ഉപയോഗിച്ച് വീടിന് തീവെച്ചശേഷം വിഷംകഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു.

ഒരു കുടുംബത്തെയാകെ തകർക്കണമെന്ന ലക്ഷ്യത്തോടെ കരുതിക്കൂട്ടി നടത്തിയ ആക്രമണവും കൊലപാതകവുമാണെന്ന് കോടതി നിരീക്ഷിച്ചു. അപൂർവങ്ങളിൽ അപൂർവമെന്ന് വിലയിരുത്തിയാണ് പ്രതിക്ക് വധശിക്ഷ വിധിച്ചത്. വിധിയില്‍ സന്തോഷമുണ്ടെന്ന് കുട്ടികളുടെ പിതാവ് മാത്യു ചാക്കോ പറഞ്ഞു.

Tags:    

Similar News