അനുഗ്രഹം തേടി സുരേഷ് ഗോപി എന്‍.എസ്.എസ് ആസ്ഥാനത്ത്; സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി
കോട്ടയത്തെ എന്‍.ഡി.എ സ്ഥാനാര്‍ഥി പി.സി തോമസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് സുരേഷ് ഗോപി കോട്ടയത്തെത്തിയത്.
തെരഞ്ഞെടുപ്പിൽ പിന്തുണ തേടി തൃശൂരിലെ ബി.ജെ.പി സ്ഥാനാർഥി സുരേഷ് ഗോപി എം.പി എൻ.എസ്.എസ് ആസ്ഥാനത്തെത്തി. എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുമായി അരമണിക്കൂറോളം കൂടിക്കാഴ്ച നടത്തി. സമദൂരം ആണ് എൻ.എസ്.എസ് നിലപാടെന്നും തനിക്ക് എല്ലാ അനുഗ്രഹവും നൽകിയെന്നും സുരേഷ് ഗോപി പറഞ്ഞു.
കോട്ടയത്തെ എൻ.ഡി.എ സ്ഥാനാർത്ഥി പി.സി തോമസിനെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതായിരുന്നു സുരേഷ് ഗോപി. രാവിലെ ചങ്ങനാശ്ശേരി എസ്.ബി കോളജ് ഗ്രൗണ്ടിൽ ഹെലികോപ്റ്റർ ഇറങ്ങിയ സുരേഷ് ഗോപി അപ്രതീക്ഷിതമായാണ് എൻ.എസ്.എസ് ആസ്ഥാനത്ത് എത്തിയത്. പിന്തുണ തേടിയെത്തിയ സുരേഷ് ഗോപിയുമായി അരമണിക്കൂറോളം എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ കൂടിക്കാഴ്ച നടത്തി.
അനുഗ്രഹം തേടിയാണ് എൻ.എസ്.എസ് ആസ്ഥാനത്ത് എത്തിയതെന്നും എല്ലാ അനുഗ്രഹവും ലഭിച്ചുവെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ പിന്തുണയുടെ കാര്യം ചോദിച്ചപ്പോൾ സമദൂര നിലപാട് ആണ് എൻ.എസ്.എസിന്റേതെന്ന് എല്ലാവർക്കും അറിയാം എന്നായിരുന്നു മറുപടി.
മന്നംസമാധിയിൽ പ്രാർത്ഥിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ഗേറ്റ് തുറക്കാത്തതിനെ തുടർന്ന് സുരേഷ്ഗോപിക്ക് അകത്തുകയറാൻ സാധിച്ചില്ല. 2015 അനുമതിയില്ലാതെ എൻ.എസ്.എസിൻറെ ബജറ്റ് സമ്മേളനത്തിലേക്ക് കയറിച്ചെന്ന സുരേഷ്ഗോപിയെ ജനറൽസെക്രട്ടറി പുറത്താക്കിയിരുന്നു. ഇതിനുശേഷം ആദ്യമായിട്ടാണ് സുരേഷ്ഗോപി എൻ.എസ്.എസ് ആസ്ഥാനത്ത് എത്തിയത്.