ഇന്ന് വിജയദശമി: കുട്ടികൾ ആദ്യാക്ഷരം കുറിച്ചു
തുഞ്ചന്‍ പറമ്പില്‍ ഇത്തവണ വിദ്യാരംഭം ഇല്ല; കോവിഡ് നിയന്ത്രണങ്ങളോടെ ആഘോഷപരിപാടികള്‍
വിജയദശമി ദിനമായ ഇന്ന് സംസ്ഥാനത്ത് കുരുന്നുകൾ ആദ്യാക്ഷരമെഴുതി തുടങ്ങി. ആഘോഷമായിരുന്ന വിദ്യാരംഭം ഇത്തവണ ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും ചടങ്ങ് മാത്രമായാണ് നടന്നത്. കോവിഡ് പശ്ചാത്തലത്തിൽ എഴുത്ത് ഇരുത്ത് പരമാവധി വീടുകളിൽ തന്നെ നടത്താനായിരുന്നു സർക്കാർ നിർദേശം.
ഒരേ സമയം പത്ത് കുട്ടികളെ മാത്രമാണ് എഴുത്തിനിരുത്തിയത്. മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഗുരുക്കൻമാർ മടിയിലിരുത്തി വിദ്യാരംഭം കുറിക്കുന്നതിന് പകരം രക്ഷിതാക്കൾ തന്നെയാണ് കുട്ടികൾക്ക് ആദ്യാക്ഷരം പകർന്ന് നൽകിയത്.
കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബി ക്ഷേത്രത്തിൽ പുലർച്ചെ നാലു മണിയോടെ വിദ്യാരംഭ ചടങ്ങുകൾ ആരംഭിച്ചു. കോവിഡ് പശ്ചാത്തലത്തിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് മാത്രമാണ് പ്രവേശനം ഉണ്ടായിരുന്നത്.
തുഞ്ചൻ പറമ്പിൽ ഇത്തവണ എഴുത്തിനിരുത്ത് ചടങ്ങുകൾ പൂർണമായും ഒഴിവാക്കി. പകരം എം.ടി.വാസുദേവന്‍ നായർ നടത്തിയ വിദ്യാരംഭ പ്രഭാഷണത്തിൽ കുട്ടികൾ ഓണ്‍ലൈനായി പങ്കെടുത്തു.
തിരുവനന്തപുരം പൂജപ്പുര സരസ്വതി മണ്ഡപത്തിൽ രാവിലെ 5.30 ന് വിദ്യാരംഭ ചടങ്ങുകൾ ആരംഭിച്ചു. ഗുരുക്കന്മാരില്ലാതെ അച്ഛനമ്മമാർ തന്നെയാണ് ഇവിടെ കുട്ടികളെ എഴുത്തിനിരുത്തിയത്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും മുൻ മുഖ്യമന്ത്രി ചാണ്ടിയും വീടുകളിൽ കുട്ടികൾക്ക് ആദ്യാക്ഷരം കുറിച്ചു.