90 കോടി രൂപ മുടക്കി കിഫ്ബിക്ക് തിരുവനന്തപുരത്ത് ആസ്ഥാനം; നിർമാണ നടപടികളുമായി സർക്കാർ മുന്നോട്ട്

നിലവിൽ വാടക കെട്ടിടത്തിലാണ് കിഫ്ബി പ്രവർത്തിക്കുന്നത്

Update: 2025-02-09 05:06 GMT
Editor : നബിൽ ഐ.വി | By : Web Desk

തിരുവനന്തപുരം: 90 കോടി രൂപ മുടക്കി കിഫ്ബിക്ക് തിരുവനന്തപുരത്ത് ആസ്ഥാനം നിർമിക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട്. കിഫ്ബി ക്ഷണിച്ച താൽപര്യ പത്രത്തിൻ്റെ അടിസ്ഥാനത്തിൽ മൂന്ന് പേർ അപേക്ഷ നൽകി. നിലവിൽ കിഫ്ബി ഓഫീസിന് വാടകയായി 2015 മുതൽ 13 കോടി രൂപയിലധികം ചെലവഴിച്ചിട്ടുണ്ട്.

കിഫ്ബിയുടെ 46-ാം ജനറൽ ബോഡിയാണ് സ്വന്തമായി ഓഫിസ് നിർമ്മിക്കാൻ തീരുമാനിച്ചത്. സിഇഒ ആയ കെ.എം എബ്രഹാമിനെ ഇതിനായി ചുമതലപ്പെടുത്തുകയും ചെയ്തു. ഇതിൻ്റെ അടിസ്ഥാനത്തിൽ കിഫ്ബി സ്ഥലത്തിന് വേണ്ടി താൽപര്യപത്രം പുറപ്പെടുവിച്ചിരുന്നു. ഓഫിസ് സ്ഥലമോ, ഭൂമിയോ നൽകുന്നതിന് മൂന്ന് പേർ താൽപര്യ പത്രവും നൽകി. സണ്ണി വർക്കി, മുത്തൂറ്റ് ഫിൻ കോർപ്പ്, സ്റ്റാർ ഹിൽ റിയൽ എസ്റ്റേറ്റ് എന്നിവരാണ് ടെണ്ടർ സമർപ്പിച്ചത്. ധനമന്ത്രി നിയമസഭയിൽ നൽകിയ മറുപടിയിൽ ഇക്കാര്യം സ്ഥിരീകരിച്ചു.

70 മുതൽ 90 കോടി വരെ ഓഫിസ് നിർമ്മാണത്തിന് ചെലവാകുമെന്നാണ് കിഫ്ബി കണക്കാക്കിയിട്ടുള്ളത്. നിലവിൽ കിഫ്ബി പ്രവർത്തിക്കുന്നത് വാടക കെട്ടിടത്തിലാണ്. 13.74 കോടി രൂപ കിഫ്ബിയുടെ വാടകയ്ക്കായി 2015-16 സാമ്പത്തിക വർഷം മുതൽ 2024- 25 സാമ്പത്തിക വരെ നൽകിയെന്ന് കെ.എൻ. ബാലഗോപാൽ നിയമസഭയിൽ മറുപടി നൽകിയിട്ടുണ്ട്. കിഫ്ബിക്ക് വരുമാനം ലഭിക്കുന്നതിന് റോഡുകൾക്ക് ടോൾ ഏർപ്പെടുത്തന്നതിലേക്ക് സർക്കാർ നീങ്ങുന്നതിന് ഇടയിലാണ് സ്വന്തം ഓഫീസിനും നീക്കം സജീവമാകുന്നത്.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News