സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ വീണ്ടും മാറ്റി

ആറാം തിയതിയെങ്കിലും പരിഗണിക്കമെന്നും കാപ്പന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും പത്തിലേക്ക് മാറ്റുകയായിരുന്നു.

Update: 2022-09-29 07:29 GMT

ലഖ്നൗ: മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനെതിരായ ഇ.ഡി കേസിലെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി. ലഖ്‌നൗ ജില്ലാ കോടതിയാണ് ജാമ്യാപേക്ഷ പരി​ഗണിക്കുന്നത് മാറ്റിയത്. ഒക്ടോബർ പത്തിലേക്കാണ് മാറ്റിയത്.

ജഡ്ജ് ഇന്നും അവധിയായതിനാലാണ് മാറ്റിയത്. അപേക്ഷ രണ്ടാഴ്ച മുമ്പ് പരിഗണിച്ചപ്പോഴും ഇതേ രീതിയില്‍ മാറ്റിയിരുന്നു. അതിനാല്‍ എത്രയും വേഗം ജാമ്യാപേക്ഷ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട കാപ്പന്റെ അഭിഭാഷകൻ, യു.എ.പി.എ കേസില്‍ സുപ്രിംകോടതി ഇതിനോടകം ജാമ്യം നല്‍കിയിട്ടുണ്ടെന്നും ജാമ്യനടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും അറിയിച്ചു.

Advertising
Advertising

ആറാം തിയതിയെങ്കിലും പരിഗണിക്കമെന്നും കാപ്പന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും പത്തിലേക്ക് മാറ്റുകയായിരുന്നു. വരുന്ന ഒക്ടോബര്‍ അഞ്ചിന് സിദ്ദീഖ് കാപ്പന്‍റെ അന്യായ തടവ് രണ്ട് വര്‍ഷം പൂര്‍ത്തിയാവും.

യു.എ.പി.എ കേസിൽ സുപ്രിംകോടതി ജാമ്യം അനുവദിച്ച കാപ്പന് ഇ.ഡി കേസിൽ കൂടി ജാമ്യം ലഭിക്കാതെ പുറത്തിറങ്ങാനാവില്ല. യു.പി സ്വദേശികള്‍ ജാമ്യക്കാരായി വേണമെന്ന വ്യവസ്ഥ മൂലം ഇ.ഡി കേസിലെ ജാമ്യ നടപടികള്‍ നീണ്ടുപോവുകയായിരുന്നു.

ലഖ്നൗ സര്‍വകലാശാല മുന്‍ വി.സി പ്രൊഫ. രൂപ്‌രേഖ വര്‍മ ജാമ്യം നില്‍ക്കാന്‍ തയാറായതോടെയാണ് പ്രശ്‌നങ്ങള്‍ അവസാനിച്ചത്. എന്നാൽ ജഡ്ജിയുടെ അവധിയുൾപ്പെടെയുള്ള കാരണങ്ങൾ പറഞ്ഞ് വീണ്ടും നീണ്ടുപോവുകയാണ് മോചനം. സെപ്തംബര്‍ ഒമ്പതിനാണ് കാപ്പന് സുപ്രിംകോടതി ജാമ്യം നൽകിയത്.

ഹാഥ്‌റസില്‍ ദലിത്‌ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ 2020 ഒക്ടോബര്‍ അഞ്ചിനാണ് മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ യു.പി പൊലിസ് അറസ്റ്റ് ചെയ്തത്. പിന്നീട് യു.എ.പി.എ ചുമത്തുകയായിരുന്നു. തുടർന്നാണ് ഇ.ഡിയും കേസെടുത്തത്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News