പീഡന പരാതിയില്‍ അറസ്റ്റിലായ വ്യോമസേനാ ഉദ്യോഗസ്ഥനെ വിട്ടുകിട്ടണമെന്ന് സൈന്യം കോടതിയില്‍

കേസ് അട്ടിമറിക്കപ്പെടുമെന്ന് തമിഴ്നാട് പൊലീസ് കോടതിയെ അറിയിച്ചു

Update: 2021-09-28 06:57 GMT
Advertising

കോയമ്പത്തൂർ എയർഫോഴ്സ് അഡ്മിനിട്രേഷൻ കോളജിലെ പീഡന കേസിലെ പ്രതിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് എയർഫോഴ്സ് കോടതിയിൽ ഹരജി ഫയൽ ചെയ്തു. എന്നാൽ കേസ് അട്ടിമറിക്കപ്പെടുമെന്നാണ് തമിഴ്നാട് പൊലീസിന്റെ വാദം. പ്രതിയായ അമൃദേശിനെ മുപ്പതാം തിയ്യതി വരെ റിമാന്‍ഡ് ചെയ്തു.

30 അംഗ ലെഫ്റ്റനന്‍റ് റാങ്കിലുള്ള ഉദ്യോഗസ്ഥർ പരിശീലനത്തിനായാണ് കോയമ്പത്തൂരിലെ എയർ ഫോഴ്സ് അഡ്മിസ്ട്രേഷൻ കോളജിൽ എത്തിയത്. ഈ മാസം പത്താം തിയ്യതി രാത്രി അമൃദേശ് എന്ന ഉദ്യോഗസ്ഥൻ സഹപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് പരാതി. എയർഫോഴ്സ് അഡ്മിസ്ട്രേഷൻ കോളജിൽ പരാതി നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും നടപടി എടുക്കാത്തതിനെ തുടർന്ന് കോയമ്പത്തൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് വനിതാ ഉദ്യോഗസ്ഥ പരാതി നൽകുകയായിരുന്നു.

കാട്ടൂർ പൊലീസ് കേസ് എടുത്ത ശേഷം അമൃദേശിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. കോയമ്പത്തൂർ മഹിളാ കോടതി ഈ മാസം മുപ്പതാം തിയ്യതി വരെ റിമാന്‍ഡ് ചെയ്തു. എന്നാൽ എയർഫോഴ്സ് ഉദ്യോഗസ്ഥനെ സംസ്ഥാന പൊലീസിന് അറസ്റ്റ് ചെയ്യാൻ അധികാരമില്ലെന്നാണ് എയർഫോഴ്സ് കോടതിയിൽ വാദിക്കുന്നത്.

സൈനിക പരിശീലനത്തിനിടയിലായതിനാൽ സൈനിക അന്വേഷണവും കോർട്ട് മാർഷലും നടത്തുമെന്നും ഇതിനായി പ്രതിയെ വിട്ടുനൽകണമെന്നും എയർഫോഴ്സ് കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ പരാതി ലഭിച്ചിട്ടും എയർഫോഴ്സ് അന്വേഷണം നടത്തിയില്ലെന്നും കൂടുതൽ ചോദ്യം ചെയ്യലിനായി പ്രതിയെ തങ്ങൾക്ക് കസ്റ്റഡിയിൽ വേണമെന്നും തമിഴ്നാട് പൊലീസും കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. 30ആം തിയ്യതി എയർഫോഴ്സിന്‍റെയും പൊലീസിന്‍റെയും ഹരജികൾ കോടതി പരിഗണിക്കും.  

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News