എകെജി സെന്റർ ആക്രമണം; ഒളിവിൽ കഴിയുന്ന പ്രതികൾക്കായി ലുക്ക്ഔട്ട് നോട്ടീസ്

സുഹൈൽ ഷാജഹാൻ, ടി നവ്യ, സുബീഷ് എന്നിവർക്കായാണ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയത്

Update: 2022-10-18 06:02 GMT
Editor : banuisahak | By : Web Desk

തിരുവനന്തപുരം: എകെജി സെന്റർ ആക്രമണക്കേസിൽ ഒളിവിൽ കഴിയുന്ന പ്രതികൾക്കായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കി. സുഹൈൽ ഷാജഹാൻ, ടി നവ്യ, സുബീഷ് എന്നിവർക്കായാണ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയത്. 

ആക്രമണത്തിന് പിന്നാലെ സുബീഷ് കുവൈത്തിലേക്ക് കടന്നിരുന്നു. ഇയാളാണ് ആക്രമണത്തിന് ഉപയോഗിച്ച വാഹനം കഴക്കൂട്ടത്ത് വരെ എത്തിച്ച് നൽകിയത്. ആക്രമണത്തിന്റ മുഖ്യ സൂത്രധാരൻ സുഹൈൽ ഷാജഹാൻ വിദേശത്തേക്ക് കടന്നോ എന്ന് അന്വേഷണസംഘം പരിശോധിച്ച് വരികയാണ്. ഇത് സംബന്ധിച്ച് വിദേശകാര്യ വകുപ്പിന് നോട്ടീസ് നൽകിയിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങൾ നാളെ ലഭ്യമാകുമെന്നാണ് വിവരം. ഇതിനിടെയാണ് മൂന്ന് പ്രതികൾക്കെതിരെയും പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. 

Advertising
Advertising

കഴിഞ്ഞ ദിവസങ്ങളിൽ സുഹൈൽ ഷാജഹാന്റെ ഫേസ്ബുക്ക് പേജിലെ ചില പോസ്റ്റുകൾ പരിശോധിച്ചപ്പോൾ ലൊക്കേഷൻ തിരുവനന്തപുരത്താണെന്ന സൂചന അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. എന്നാൽ, ഇത് മറ്റാരെങ്കിലും പോസ്റ്റ് ചെയ്തതാണോ എന്ന സംശയം പൊലീസിനുണ്ട്. അതേസമയം, മറ്റൊരു പ്രതി നവ്യ തൃശൂരുണ്ടെന്ന സൂചനയും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഇത് സ്ഥിരീകരിച്ചിട്ടില്ല. കേസിൽ പ്രതി ചേർക്കുന്നതിന് മുൻപ് തന്നെ സുഹൈലും നവ്യയും ഒളിവിൽ പോയെന്നാണ് നേരത്തെ അന്വേഷണ സംഘം കണ്ടത്തിയത്. 

എ.കെ.ജി സെന്ററിലേക്ക് പടക്കമെറിഞ്ഞ ജിതിന്റെ സുഹൃത്താണ് ടി. നവ്യ. ആര്‍.എസ്.പിയുടെ പ്രാദേശിക നേതാവായ ഇവര്‍ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പറേഷനില്‍ ആറ്റിപ്ര വാര്‍ഡില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്നു. ആക്രമണത്തിന് ജിതിനെ സഹായിച്ചെന്ന കുറ്റമാണ് നവ്യയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. ആക്രമണത്തിനുമുന്‍പ് ജിതിനു വാഹനമെത്തിച്ചതും സംഭവത്തിനുശേഷം വാഹനം കൊണ്ടുപോയതും നവ്യയാണെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.

ആക്രമണം വരെ മൂന്നുപേരും ഫോണില്‍ നിരന്തരം സംസാരിച്ചിരുന്നു. എന്നാല്‍, ഇതിനുശേഷം ഫോണില്‍ ബന്ധമുണ്ടായിട്ടില്ല. പകരം, ഇന്‍സ്റ്റഗ്രാം വഴിയായിരുന്നു ആശയവിനിമയം. തെളിവുകള്‍ ഇല്ലാതാക്കാനാണിതെന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News