അവയവദാന ദിനത്തിൽ നാലു പേർക്ക് പുതുജീവനേകി അമൽ യാത്രയായി

നവംബർ 17ന് തലവേദനയെയും ഛർദിയെയും തുടർന്നാണ് അമലിനെ സ്വകാര്യാശുപത്രിയിൽ എത്തിക്കുന്നത്

Update: 2022-11-26 17:22 GMT
Advertising

കൊച്ചി: മസ്തിഷ്‌കമരണം സംഭവിച്ച 17കാരന്റെ അവയവങ്ങൾ ദാനം ചെയ്ത് കുടുംബം. തൃശൂർ വല്ലച്ചിറ സ്വദേശികളായ വിനോദ്-മിനി ദമ്പതികളുടെ ഏക മകൻ അമൽ കൃഷ്ണയുടെ അവയവങ്ങളാണ് അവയവദാന ദിനത്തിൽ നാലു പേർക്ക് നൽകി കുടുംബം മാതൃകയായത്. 

തൃശൂർ ചേർപ്പ് ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ്ടു വിദ്യാർഥിയായിരുന്നു അമൽ. നവംബർ 17ന് തലവേദനയെയും ഛർദിയെയും തുടർന്നാണ് അമലിനെ സ്വകാര്യാശുപത്രിയിൽ എത്തിക്കുന്നത്. ഇവിടെ വച്ച് കുട്ടിക്ക് സ്‌ട്രോക്ക് സംഭവിക്കുകയും ഗുരുതരാവസ്ഥയിൽ 22ന് പുലർച്ചെ കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ എത്തിക്കുകയും ചെയ്തു. എന്നാൽ ആശുപത്രിയിലെത്തുമ്പോഴേക്കും തലച്ചോറിന്റെ ഇടതു ഭാഗത്തെ പ്രവർത്തനം നിലച്ചിരുന്നു. തുടർന്ന് 25ാം തീയതി രാവിലെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു.

പിന്നീട് ആസ്റ്റർ മെഡിസിറ്റി പീഡിയാട്രിക് ഐ.സി.യു കൺസൾട്ടന്റ് ഡോ.ആകാൻഷ ജെയിൻ,പീഡിയാട്രിക് ന്യൂറോളജി വിഭാഗം സീനിയർ സ്‌പെഷ്യലിസ്റ്റ് ഡോ.ഡേവിഡ്‌സൺ ദേവസ്യ എന്നിവർ കുട്ടിയുടെ മാതാപിതാക്കളോട് അവയവദാനത്തെ കുറിച്ച് സംസാരിക്കുകയും ഇവർ അവയവദാനത്തിന് തയ്യാറാവുകയുമായിരുന്നു.

അമലിന്റെ കരൾ, ആസ്റ്റർ മെഡിസിറ്റിയിൽ തന്നെ ചികിത്സയിൽ കഴിയുന്ന കോലഞ്ചേരി സ്വദേശിയായ അറുപത്തിനാലുകാരനിലും വൃക്ക എറണാകുളം സ്വദേശിയായ അൻപത്തഞ്ചുകാരിയിലുമാണ് മാറ്റി വച്ചത്. മറ്റൊരു വൃക്ക കോട്ടയം മെഡിക്കൽ കോളേജിലേക്കും നേത്ര പടലം ഗിരിദർ ആ ഹോസ്പിറ്റലിലേക്കും നൽകി. നടപടിക്രമങ്ങൾക്ക് ശേഷം ഇന്ന് രാവിലെ ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി.

ആസ്റ്റർ മെഡ്സിറ്റി ഇന്റഗ്രേറ്റഡ് ലിവർ കെയർ വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. മാത്യൂ ജേക്കബും സംഘവും, യൂറോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. കിഷോർ ടി.എ യുടെ നേതൃത്വത്തിലുള്ള സംഘവുമാണ് അവയവ ദാന ശസ്ത്രക്രീയകൾക്ക് നേതൃത്വം നൽകിയത്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News