'ആനയായിട്ടല്ല, വീട്ടിലേക്ക് വന്ന അതിഥിയായി കണ്ടാണ് പൂജ നടത്തി സ്വീകരിച്ചത്'; പൂജാരി

പൂജ നടത്തിയത് വിവാദമാക്കേണ്ടതില്ലെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ

Update: 2023-04-30 05:02 GMT
Editor : Lissy P | By : Web Desk
Advertising

ഇടുക്കി: പെരിയാർ വന്യജീവി സങ്കേതത്തിൽ ഏത് മൃഗത്തെ എത്തിച്ചാലും പൂജ നടത്തിയാണ് പ്രദേശവാസികൾ സ്വീകരിക്കാറുള്ളതെന്ന് പൂജാരി. അരിക്കൊമ്പനെ എത്തിച്ചപ്പോളും അതുതന്നെയാണ് നടത്തിയതെന്നും പൂജാരി മീഡിയവണിനോട് പറഞ്ഞു.

'ആനയായിട്ടല്ല, നമ്മുടെ വീട്ടിലേക്ക് വന്ന പുതിയ അതിഥി എന്ന നിലയിലാണ് ഞങ്ങൾ  കാണുന്നത്. കാട്ടിലെത്തുന്ന അതിഥിയെ ബഹുമാനപൂർവം സ്വീകരിക്കുക. അതായിരുന്നു പൂജയിലൂടെ ഉദ്ദേശിച്ചത്. കാടിനെ വിശ്വസിച്ച് ജീവിക്കുന്നവർ ഇവിടെ കുറേയുണ്ട്. ഇവർക്ക് ആർക്കും ഒരു കുഴപ്പമില്ലാതെ പുതിയ ലോകത്തേക്ക് അരിക്കൊമ്പനെ അയക്കുക , കാടിനും ജീവജാലങ്ങൾക്കും അവനെക്കൊണ്ട് ആക്രമണം ഉണ്ടാവരുത്. ഞങ്ങൾക്ക് ആർക്കും ദോഷം വരാതെ അവനും ആയുരാരോഗ്യത്തോടെ ജീവിക്കാൻ സാധിക്കട്ടെ എന്നിവയാണ് പൂജയിലൂടെ ഉദ്ദേശിച്ചത്...' പൂജാരി പറഞ്ഞു.

'കാട് ഒരു പുണ്യഭൂമിയാണ്..ആന ഇരിക്കുന്ന വഴിയിലൂടെ പോകാതെ വഴി മാറി പോകുക. അതിന്റെ അടുത്ത് ചെല്ലുമ്പോഴാണ് അത് അക്രമകാരിയാകുന്നത്. ആ വിശ്വാസമാണ് ഞങ്ങളെ കാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം,  അരിക്കൊമ്പനെ എത്തിച്ചതിന് പിന്നാലെ പെരിയാർ കടുവാ സങ്കേതത്തിന് സമീപം പൂജ നടത്തിയത് വിവാദമാക്കേണ്ടതില്ലെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രൻ. ഓരോ നാട്ടിലും ഓരോ സമ്പ്രദായമുണ്ട് . അരിക്കൊമ്പന്റെ ആരോഗ്യത്തിന് വേണ്ടിയാണ് പൂജ നടത്തിയതെന്നാണ് മനസിലാക്കുന്നതെന്നും എ.കെ.ശശീന്ദ്രൻ പറഞ്ഞു.



Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News