ശബരിമല സ്വര്‍ണക്കൊള്ള; അന്വേഷണം അട്ടിമറിക്കാൻ ശ്രമമെന്ന് വി.ഡി സതീശൻ
എസ്ഐടിയെ നിര്‍വീര്യമാക്കാനുള്ള നീക്കത്തില്‍ ഹൈക്കോടതി അടിയന്തരമായി ഇടപെടണമെന്നും സതീശൻ പറഞ്ഞു
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണം അട്ടിമറിക്കാൻ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അന്വേഷണം അട്ടിമറിക്കാനായാണ് സിപിഎം ബന്ധമുള്ള രണ്ട് സിഐമാരെ സംഘത്തിൽ നിയോഗിച്ചതെന്നും സതീശൻ പറഞ്ഞു.
മുതിര്‍ന്ന രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരും ക്രൈംബ്രാഞ്ചിലെ ഉന്നതനുമാണ് നിയമനത്തിന് പിന്നില്‍. എസ്ഐടിയില്‍ നുഴഞ്ഞ് കയറാനും വാര്‍ത്തകള്‍ സര്‍ക്കാരിലേക്ക് ചോര്‍ത്താനുമുള്ള നീക്കമാണ് നടക്കുന്നത്. എസ്ഐടിയെ നിര്‍വീര്യമാക്കാനുള്ള നീക്കത്തില്‍ ഹൈക്കോടതി അടിയന്തരമായി ഇടപെടണമെന്നും സതീശൻ പറഞ്ഞു.
ശബരിമല സ്വർണക്കൊള്ളയിൽ അന്വേഷണം ഉന്നതരിലേക്ക് പോകണമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പറഞ്ഞു. കടകംപള്ളിയെ ചോദ്യം ചെയ്തതിൽ കാലതാമസം ഉണ്ടായെന്നും അതിന് കാരണം മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുടെ ഇടപെടലാണെന്നും പറഞ്ഞ അടൂർ പ്രകാശ് തദ്ദേശ തെരഞ്ഞെടുപ്പ് വരെ ചോദ്യം ചെയ്യൽ വൈകിപ്പിച്ചെന്നും പറഞ്ഞു.
ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കടകംപള്ളിയെ ചോദ്യം ചെയ്തത്. അല്ലാതെ ഒരു ഫോട്ടോയുടെ പേരിലല്ല. കടകംപള്ളിയെ എത്രയോ നേരത്തേ ചോദ്യം ചെയ്യേണ്ടതായിരുന്നുവെന്നാണ് അടൂർ പ്രകാശ് പറഞ്ഞത്. എസ്‌ഐടിയുടെ അന്വേഷണത്തെ എതിർക്കുന്നില്ലെന്നും എന്നാൽ ബാഹ്യ ഇടപെടലില്ലാതെ അന്വേഷണം കൃത്യമായി നടക്കണമെന്നും യുഡിഎഫ് കൺവീനർ പറഞ്ഞു.