രണ്ടു നിയമസഭാ സമ്മേളനങ്ങളിൽ ഹാജരായത് അഞ്ചു ദിവസം മാത്രം; പിവി അൻവർ എംഎൽഎ തിരക്കിലാണ്!

കെപിസിസി സെക്രട്ടറി അഡ്വ. സിആർ പ്രാണകുമാർ വിവരാവകാശ നിയമപ്രകാരം സമർപ്പിച്ച ചോദ്യങ്ങൾക്ക് സംസ്ഥാന പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസര്‍ റീന വിആർ ആണ് മറുപടി നല്‍കിയത്

Update: 2021-10-05 10:52 GMT
Editor : Shaheer | By : Web Desk
Advertising

ഇത്തവണ രണ്ടു നിയമസഭാ സമ്മേളനങ്ങളിലായി പിവി അൻവർ എംഎൽഎ പങ്കെടുത്തത് വെറും അഞ്ചുദിവസം. പതിനഞ്ചാം നിയമസഭ രണ്ടു തവണയായി 29 ദിവസം കൂടിയതിലാണ് അൻവർ ഇത്രയും ദിവസം മാത്രം പങ്കെടുത്തിട്ടുള്ളത്. ഇതിനുപുറമെ അൻവർ അംഗമായ നിയമസഭാ സമിതികളുടെ ഒറ്റ യോഗത്തിലും അദ്ദേഹം പങ്കെടുത്തിട്ടില്ല.

കെപിസിസി സെക്രട്ടറി അഡ്വ. സിആർ പ്രാണകുമാർ വിവരാവകാശ നിയമപ്രകാരം സമർപ്പിച്ച ചോദ്യങ്ങൾക്ക് നൽകിയ മറുപടിയിൽ സംസ്ഥാന പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ റീന വിആർ ആണ് ഇക്കാര്യം അറിയിച്ചത്. അൻവർ എംഎൽഎ നിലവിൽ ബിസിനസ് ആവശ്യാർത്ഥം പശ്ചിമാഫ്രിക്കൻ രാജ്യമായ സിയേറ ലിയോണിലാണുള്ളതെന്നാണ് വിവരം. നേരത്തെ, നിയമസഭാ തെരഞ്ഞെടുപ്പിനുമുൻപും എംഎൽഎയെ നാട്ടിൽ കാണാനില്ലെന്ന തരത്തിൽ യുഡിഎഫ് നേതാക്കളും പ്രവർത്തകരും വിമർശനമുയർത്തിയിരുന്നു. തെരഞ്ഞെടുപ്പിനുതൊട്ടുമുൻപാണ് അൻവർ സിയേറ ലിയോണിൽനിന്ന് നാട്ടിലെത്തിയത്.

പതിനഞ്ചാം കേരള നിയമസഭ ഒന്നാം സമ്മേളനത്തിൽ 12ഉം രണ്ടാം സമ്മേളനത്തിൽ 17ഉം ദിവസങ്ങൾ വീതം ആകെ 29 ദിവസമാണ് കൂടിയത്. ഇതിൽ പിവി അൻവർ എംഎൽഎ ആദ്യ സമ്മേളനത്തിൽ അഞ്ചു ദിവസമാണ് ഹാജരായത്. രണ്ടാം സമ്മേളനത്തിൽ തീരെ പങ്കെടുത്തിട്ടില്ല. സഭയിൽ ഹാജരാകാതിരിക്കാൻ അദ്ദേഹം അവധി അപേക്ഷ നൽകിയിട്ടില്ലെന്നും ഇൻഫർമേഷൻ ഓഫീസറുടെ മറുപടിയിൽ പറയുന്നു. അതേസമയം, നിയമസഭാ അംഗങ്ങൾ വിദേശത്ത് പോകുമ്പോൾ വിവരം സ്പീക്കറെ അറിയിക്കണമെന്ന് ചട്ടമില്ലെന്ന് പ്രാണകുമാറിൻരെ ചോദ്യത്തിനു മറുപടിയായി വ്യക്തമാക്കിയിട്ടുണ്ട്.


സർക്കാർ നൽകുന്ന ഉറപ്പുകൾ സംബന്ധിച്ച നിയമസഭാ സമിതി, ഔദ്യോഗിക ഭാഷ സംബന്ധിച്ച സമിതി, ഭക്ഷ്യ-സിവിൽ സപ്ലൈസും സഹകരണവും സംബന്ധിച്ച സബ്ജക്ട് ക്മ്മിറ്റി തുടങ്ങിയവയിലാണ് അൻവർ അംഗമായിട്ടുള്ളത്. ഇതിൽ, ഉറപ്പുകൾ സംബന്ധിച്ച സമിതി രണ്ടും ഔദ്യോഗിക ഭാഷാ സമിതിയും ഭക്ഷ്യ-സിവിൽ സപ്ലൈസ് സമിതിയും മൂന്നു വീതം യോഗങ്ങൾ ചേർന്നിട്ടുണ്ട്. ഇതിൽ ഒറ്റ യോഗത്തിലും പിവി അൻവർ പങ്കെടുത്തിട്ടില്ലെന്നാണ് സംസ്ഥാന പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസറുടെ മറുപടിയിൽ വ്യക്തമാക്കുന്നത്.


അതേസമയം, അദ്ദേഹത്തിൻരെ അവധിയുമായി ബന്ധപ്പെട്ട് നിലവിൽ നിയമപ്രശ്‌നങ്ങളില്ല. ഭരണഘടനയുടെ 190(4) പ്രകാരം 60 സഭാസമ്മേളനങ്ങളിൽ തുടർച്ചയായി പങ്കെടുക്കാതിരുന്നാൽ മാത്രമേ എംഎൽഎയെ അയോഗ്യനാക്കാൻ സഭയ്ക്ക് അധികാരമുള്ളൂ. സഭയുടെ അനുമതിയോടെ എംഎൽഎയ്ക്ക് ലീവെടുക്കുകയുമാകാം.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News