നടിയെ ആക്രമിച്ച കേസ്: അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസ് കോടതിയിൽ ഹാജരായി

കോടതിയലക്ഷ്യ നടപടിയുടെ ഭാഗമായാണ് ഹാജരായത്.

Update: 2022-04-12 05:58 GMT
Advertising

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസ് കോടതിയിൽ ഹാജരായി. കോടതിയലക്ഷ്യ നടപടിയുടെ ഭാഗമായാണ് ഹാജരായത്. മാധ്യമങ്ങൾക്ക് വിവരങ്ങൾ കൈമാറിയെന്നാണ് ബൈജു പൗലോസിനെതിരായ പരാതി.

കോടതി ജീവനക്കാരെ ചോദ്യംചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷ മാധ്യമങ്ങള്‍ക്ക് നല്‍കിയെന്ന പരാതിയിലാണ് നടപടി. തുടരന്വേഷണ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെന്ന് കോടതിയുടെ നിര്‍ദേശമുണ്ടായിരുന്നു.

ദിലീപിന്‍റെ ഫോണില്‍ നിന്ന് കോടതിയിലെ ചില വിവരങ്ങള്‍ ലഭിച്ചു എന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ പറയുന്നത്. ഫോറന്‍സിക് പരിശോധനയ്ക്ക് ഫോണ്‍ അയച്ചപ്പോഴാണ് ചില നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. കോടതി ജീവനക്കാര്‍ വഴിയാണോ വിവരങ്ങള്‍ ചോര്‍ന്നത് എന്നറിയാനാണ് ജീവനക്കാരെ ചോദ്യംചെയ്യണമെന്ന് ബൈജു പൌലോസ് ആവശ്യപ്പെട്ടത്. ഈ ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള അന്വേഷണ ഉദ്യോഗസ്ഥന്‍റെ ഒപ്പ് സഹിതമുള്ള കത്ത് മാധ്യമങ്ങളില്‍ വന്നു. ഈ സാഹചര്യത്തിലാണ് ബൈജു പൌലോസിനോട് നേരിട്ട് ഹാജരാവാന്‍ കോടതി ആവശ്യപ്പെട്ടത്.

സായ് ശങ്കർ ഇന്ന് ഹാജരാകില്ല

അതേസമയം നടിയെ ആക്രമിച്ച കേസിലെ പ്രതി സായ് ശങ്കർ ഇന്ന് ഹാജരാകില്ല. ചോദ്യംചെയ്യല്‍ മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന് സായ് ശങ്കര്‍ ആവശ്യപ്പെട്ടു. വധഗൂഢാലോചന കേസിലെ ഏഴാം പ്രതിയാണ് സായ് ശങ്കര്‍. ദിലീപിന്‍റെ ഫോണിലെ നിര്‍ണായക വിവരങ്ങള്‍ നശിപ്പിച്ചെന്നാണ് സായ് ശങ്കറിനെതിരെയുളള കേസ്.

സായ് ശങ്കറിന്‍റെ പക്കൽ നിന്ന് അഭിഭാഷകർ വാങ്ങിവെച്ച ഡിജിറ്റൽ ഗാഡ്ജറ്റുകൾ പിടിച്ചെടുക്കാൻ നീക്കമുണ്ട്. ലാപ് ടോപ് അടക്കം അഞ്ച് വസ്തുക്കൾ ദിലീപിന്‍റെ അഭിഭാഷകർ തന്‍റെ പക്കൽ നിന്ന് വാങ്ങിവെച്ചെന്നാണ് സായ് ശങ്കറിന്‍റെ മൊഴി.

കാവ്യ മാധവനെ ചോദ്യംചെയ്യുന്ന കാര്യത്തിൽ ഇന്ന് അന്വേഷണ സംഘം വ്യക്തത വരുത്തും. കാവ്യയുടെ ആവശ്യ പ്രകാരം വീട്ടിൽ ചോദ്യംചെയ്യാനാവില്ലെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചിട്ടുണ്ട്. എന്നാൽ മറ്റ് സ്ഥലത്ത് എത്താൻ ബുദ്ധിമുട്ടുണ്ടെന്ന് കാവ്യയും മറുപടി നൽകി.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News