'പൊറോട്ടയും ബീഫും പരാമർശം'; എൻ.കെ പ്രേമചന്ദ്രൻ എം.പിക്ക് എതിരെ പൊലീസിൽ പരാതി നൽകി ബിന്ദു അമ്മിണി
പൊറോട്ടയും ബീഫും നൽകി രഹ്ന ഫാത്തിമയെയും ബിന്ദു അമ്മിണിയെയും ശബരിമലയിൽ എത്തിച്ചത് പിണറായി സർക്കാറാണ് എന്നായിരുന്നു പ്രേമചന്ദ്രന്റെ ആരോപണം
കോഴിക്കോട്: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട പരാമർശത്തിൽ എൻ.കെ പ്രേമചന്ദ്രൻ എംപിക്ക് എതിരെ ബിന്ദു അമ്മിണി കൊയിലാണ്ടി പൊലീസിൽ പരാതി നൽകി. പൊറോട്ടയും ബീഫും നൽകി രഹ്ന ഫാത്തിമയെയും ബിന്ദു അമ്മിണിയെയും ശബരിമലയിൽ എത്തിച്ചത് പിണറായി സർക്കാറാണ് എന്നായിരുന്നു പ്രേമചന്ദ്രന്റെ ആരോപണം.
പരാമർശം വിവാദമായതോടെ പ്രേമചന്ദ്രൻ വിശദീകരണവുമായി രംഗത്തെത്തി. ആരോപണത്തിൽ ഉറച്ചുനിൽക്കുന്നുവെന്നും ഇത് ആദ്യം ഉന്നയിച്ചത് ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ ആണെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് അകമ്പടിയോടെയാണ് രഹ്ന ഫാത്തിമ മലയിലേക്കെത്തിയത്. കോട്ടയത്ത് പൊലീസ് ക്ലബ്ബിൽവച്ച് ഇവർക്ക് പൊറോട്ടയും ബീഫും വാങ്ങിനൽകി. കോൺഗ്രസ് നേതാക്കളും ഇതേ വിഷയം പറഞ്ഞിട്ടുണ്ട്. എന്നാൽ തനിക്കെതിരെ മാത്രം സിപിഎം സൈബർ ആക്രമണം നടത്തുകയാണെന്നും പ്രേമചന്ദ്രൻ ആരോപിച്ചിരുന്നു.