എലപ്പുള്ളി ബ്രൂവറി പദ്ധതി; പദ്ധതിക്കെതിരെ സ്പെഷ്യൽ ഗ്രാമസഭ ചേർന്ന് എലപ്പുള്ളി പഞ്ചായത്ത്
ഗ്രാമസഭ ചേർന്ന പഞ്ചായത്ത് നടപടിയെ മന്ത്രി എം.ബി രാജേഷ് പരിഹസിച്ചു
പാലക്കാട്: എലപ്പുള്ളി ബ്രൂവറി പദ്ധതിക്കെതിരെ സ്പെഷ്യൽ ഗ്രാമസഭ ചേർന്ന് എലപ്പുള്ളി പഞ്ചായത്ത്. ഗ്രാമസഭയിൽ പദ്ധതിക്കെതിരെ വൻ ഭൂരിപക്ഷത്തോടെയാണ് പ്രമേയം പാസ്സാക്കിയത്. വരും ദിവസങ്ങളിൽ കൂടുതൽ വാർഡുകളിൽ സ്പെഷ്യൽ ഗ്രാമസഭ ചേരുമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് രേവതി ബാബു പറഞ്ഞു.
ഗ്രാമസഭ ചേർന്ന എലപ്പുള്ളി പഞ്ചായത്ത് നടപടിയെ മന്ത്രി എം.ബി രാജേഷ് പരിഹസിച്ചു. പഞ്ചായത്ത് പരമാതികാര റിപ്പബ്ലിക്ക് അല്ലെന്നും മന്ത്രി പറഞ്ഞു. 179 പേരാണ് ഗ്രാമസഭയിൽ പങ്കെടുത്തത്. കക്ഷി രാഷ്ട്രീയത്തിന് അതീതമായി എല്ലാവരും കമ്പനിക്ക് എതിരാണെന്നും പദ്ധതിക്കെതിരെ ഭരണസമിതി കോടതിയെ സമീപിക്കുമെന്നും രേവതി ബാബു പറഞ്ഞു.
വെള്ളം പ്രധാന അസംസ്‌കൃത വസ്തുവായി തുടങ്ങുന്ന ഓയസിസ് കമ്പനിക്ക് തിരെ തുടക്കം മുതൽ പ്രതിഷേധം ഉണ്ടായിരുന്നു. എലപ്പുള്ളിയിലെ 26 ഏക്കർ സ്ഥലമാണ് ബ്രൂവറിക്ക് വേണ്ടി വാങ്ങിയത്. ജലക്ഷാമം അതിരൂക്ഷമായ പ്രദേശത്ത് ബ്രൂവറി വന്നാൽ തങ്ങൾ വലിയ പ്രതിസന്ധിയിലാകുമെന്ന് പ്രദേശവാസികൾ ചൂണ്ടികാട്ടുന്നു. ബ്രൂവറിക്കായി കണ്ടെത്തിയ സ്ഥലത്ത് ജെസിബിയുമായി എത്തിയ കമ്പനി അധികൃതരെ നാട്ടുകാർ ഇടപെട്ട് തടഞ്ഞിരുന്നു. ഭൂഗർഭ ജലക്ഷാമം രൂക്ഷമായ പ്രദേശത്ത് ബ്രൂവറി അനുവദിക്കില്ലെന്ന് നാട്ടുകാർ പ്രതികരിച്ചു.