കൈക്കൂലി കേസ്: ഇഡി അസിസ്റ്റൻ്റ് ഡയറക്ടർ ശേഖർ കുമാറിനെ ചോദ്യം ചെയ്യാനൊരുങ്ങി വിജിലന്‍സ്

ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതോടെ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും

Update: 2025-07-22 04:53 GMT
Editor : നബിൽ ഐ.വി | By : Web Desk

കൊച്ചി: ഇഡി ഉദ്യോഗസ്ഥൻ പ്രതിയായ കൈക്കൂലി കേസിൽ ഇഡി അസിസ്റ്റന്‍റ് ഡയറക്റ്റര്‍ ശേഖർ കുമാറിനെ ചോദ്യം ചെയ്യാന്‍ വിജിലന്‍സ്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതോടെ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും. കേസിലെ മറ്റ് പ്രതികളുമായി ശേഖര്‍കുമാര്‍ ആശയവിനിമയം നടത്തിയതിന്‍റെ തെളിവുകളും വിജിലന്‍സിന് ലഭിച്ചിട്ടുണ്ട്. കൊല്ലത്തെ കശുവണ്ടി വ്യവസായിയുടെ പരാതിയിൽ വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിൽ ഒന്നാം പ്രതിയാണ് ഇഡി അസിസ്റ്റന്‍റ് ഡയറക്റ്റർ ശേഖർ കുമാർ.

കേസൊതുക്കാൻ രണ്ട് കോടി രൂപ കൈക്കൂലി ആവശ്യപ്പെടുകയും ഇതിന്‍റെ ആദ്യഘഡു കൈപ്പറ്റുന്നതിനിടെ ഏജന്‍റുമാരായ വിൽസൻ, ഹവാല ഇടപാടുകാരൻ മുകേഷ് എന്നിവരെ വിജിലൻസ് കൈയോടെ പിടികൂടുകയായിരുന്നു. തൊട്ടുപിന്നാലെ ഇഡി ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ചാർട്ടേഡ് അക്കൗണ്ടന്‍റ് രഞ്ജിത് വാര്യരെയും വിജിലൻസ് അറസ്റ്റ് ചെയ്തു. മൂന്ന് മാസമായി പിടിയിലായവരും ശേഖർകുമാറുമായുളള ബന്ധം ഉറപ്പിക്കുന്ന തെളിവുകൾ‌ തേടുകയായിരുന്നു വിജിലൻസ്.

പിടിയിലായവരുടെ മൊബൈലിൽ നിന്ന് നിർണായക തെളിവുകൾ വിജിലൻസിന് ലഭിച്ചു. ഐഫോണിലെ ഫേസ് ടൈം പ്ലാറ്റ് ഫോമിലൂടെയായിരുന്നു ശേഖര്‍ കുമാര്‍ മറ്റ് പ്രതികളും തമ്മിലുള്ള ആശയവിനിമയം. മണിക്കൂറുകളോളം ശേഖര്‍ കുമാര്‍ പ്രതികളുമായി സംസാരിച്ചിരുന്നതായി വിജിലന്‍സ് കണ്ടെത്തി. ഈ വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാകും ചോദ്യം ചെയ്യല്‍.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News