നിമിഷപ്രിയ കേസ്: '40,000 ഡോളറെങ്കിലും സാമുവൽ ജെറോം കവർന്നു,മധ്യസ്ഥതയുടെ പേരിൽ വ്യാപകമായി പണം പിരിക്കുന്നു'; കൊല്ലപ്പെട്ട തലാലിന്‍റെ സഹോദരന്‍
മാധ്യമങ്ങളിലൂടെ മാത്രം അറിഞ്ഞ സാമുവല്‍ ജെറോം മധ്യസ്ഥതക്ക് വേണ്ടി ഞങ്ങളുടെ ചോര ഊറ്റുകയാണെന്നും സഹോദരന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
കോഴിക്കോട്: നിമിഷ പ്രിയയുടെ അഭിഭാഷകൻ എന്ന് അവകാശപ്പെടുന്ന സാമുവൽ ജെറോമിനെതിരെ യമനില്‍ കൊല്ലപ്പെട്ട തലാലിൻ്റെ സഹോദരൻ. അദ്ദേഹം അഭിഭാഷകനല്ലെന്നും മധ്യസ്ഥതയുടെ പേരിൽ വ്യാപകമായി പണം പിരിക്കുന്ന ആളാണെന്നും തലാലിൻ്റെ സഹോദരൻ അബ്ദുൽ ഫത്താഹിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്.
'ബിബിസി ചാനലിനോട് പറഞ്ഞതു പോലെ അഭിഭാഷകനല്ല. നാൽപ്പതിനായിരം ഡോളറെങ്കിലും അദ്ദേഹം കവർന്നു. ഈ വിഷയത്തിൽ അദ്ദേഹം ഞങ്ങളെ കാണുകയോ സന്ദേശം അയക്കുകയും ചെയ്തിട്ടില്ല.മറിച്ചാണെനന് തെളിയിക്കാൻ അദ്ദേഹത്തെ ഞാൻ വെല്ലുവിളിക്കുന്നു. നിമിഷ പ്രിയയുടെ വധശിക്ഷ പ്രഖ്യാപിച്ചതിന് ശേഷം അദ്ദേഹത്തെ സൻആയിൽ വെച്ച് കണ്ടിരുന്നു. അന്ന് അദ്ദേഹം സന്തോഷവനായിരുന്നു. എന്നോട് അഭിനന്ദനങ്ങൾ എന്ന് പറയുകയും ചെയ്തു. അതിന് ശേഷം മലയാള മാധ്യമങ്ങളിൽ അദ്ദേഹം മധ്യസ്ഥനായി പ്രത്യക്ഷപ്പെടുകയായിരുന്നു. തലാലിന്റെ കുടുംബവുമായി ചർച്ച ചെയ്യാൻ 20,000ഡോളറിന് വേണ്ടി അഭ്യര്‍ഥിക്കുന്നത് കണ്ടു.മാധ്യമങ്ങളിലൂടെ മാത്രം അറിഞ്ഞ അദ്ദേഹം മധ്യസ്ഥതക്ക് വേണ്ടി ഞങ്ങളുടെ ചോര ഊറ്റുകയാണ്. സത്യം ഞങ്ങൾക്കറിയാം.അദ്ദേഹം കള്ളം പറയുന്നതും വഞ്ചനയും അവസാനിച്ചില്ലെങ്കിൽ ഞങ്ങൾ വെളിപ്പെടുത്തുമെന്നും' ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു.