Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
എറണാകുളം: അശ്ലീല സിനിമകളിലൂടെ പണം സമ്പാദിച്ചു എന്ന പരാതിയിൽ നടി ശ്വേതാ മേനോനെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തു. എറണാകുളം സിജെഎം കോടതിയുടെ നിർദേശപ്രകാരമാണ് പൊലീസിന്റെ നടപടി. മാർട്ടിൻ മോനാച്ചേരി എന്നയാളുടെ പരാതിയിലാണ് കേസ്. താൻ അഭിനയിച്ച പരസ്യ ചിത്രങ്ങളിൽ ചില രംഗങ്ങൾ പിന്നീട് പോൺ സൈറ്റുകളിൽ വന്നതായി ശ്വേതാ മേനോൻ ഒരു ഇന്റർവ്യൂവിൽ പറഞ്ഞതാണ് പരാതിക്ക് ആധാരമായി മാർട്ടിൻ പരാതിയിൽ പറയുന്നത്.
സെൻസർബോർഡ് എ സർട്ടിഫിക്കറ്റ് നൽകിയ കളിമണ്ണ്, പാലേരിമാണിക്യം, രതിനിർവേദം പോലുള്ള അശ്ലീല സിനിമകളിൽ അഭിനയിച്ചു പണം സംബന്ധിച്ചു എന്നും മാർട്ടിൻ പരാതിയിൽ പറയുന്നു. തെളിവുകളൊന്നുമില്ലാത്ത കേസിൽ പൊലീസിന് വ്യക്തത കുറവുള്ളത് കൊണ്ട് നിയമോപദേശം തേടിയതിന് ശേഷമായിരിക്കും തുടർ നടപടി.
ശ്വേതാ മേനോൻ അമ്മ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനാൽ ഇതിന് പിന്നിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യത്തിലും പൊലീസിന് സംശയമുണ്ട്. കഴിഞ്ഞ ദിവസങ്ങളിലും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന വനിതകൾക്കെതിരെ പരാതികൾ ഉയർന്നു വന്നിരുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പരാതികളിൽ എന്തെങ്കിലും കാര്യങ്ങളുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. തെളിവുകളും വ്യക്തതയുമില്ലാത്ത പരാതിയെന്നാണ് പോലീസും പറയുന്നത്.