'ജോൺ പോൾ, മലയാള സമാന്തര -വിനോദ സിനിമകളെ സമന്വയിപ്പിച്ചയാൾ'; അനുസ്മരണവുമായി പ്രമുഖർ

തിരക്കഥാകൃത്തെന്ന സ്ഥാനം യാദൃച്ഛികമായി സംഭവിച്ചതായിരുന്നുവെന്നും യഥാർഥത്തിൽ വൈജ്ഞാനിക വിഷയങ്ങളിൽ കൈകാര്യം ചെയ്തിരുന്നായാളായിരുന്നുവെന്നും മുൻ എംപി സെബാസ്റ്റ്യൻ പോൾ

Update: 2022-04-23 11:18 GMT
Advertising

എറണാകുളം: അന്തരിച്ച തിരക്കഥാകൃത്തും നിർമാതാവുമായ ജോൺപോളിന്റെ ഭൗതികദേഹം സന്ദർശിച്ചും അദ്ദേഹത്തെ അനുസ്മരിച്ചും നടൻ മമ്മൂട്ടിയും മന്ത്രി വി. ശിവൻ കുട്ടിയും അടക്കമുള്ള പ്രമുഖർ. സമാന്തര -വിനോദ സിനിമകളെ ഇങ്ങനെ സമന്വയിപ്പിച്ച ജോൺപോളിനെ പോലെയൊരാൾ മലയാള സിനിമാ ലോകത്ത് ഉണ്ടോയെന്ന് സംശയമാണെന്നും അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ തിയേറ്ററിൽ നിന്നിറങ്ങിയാലും പ്രേക്ഷകരുടെ മനസ്സിൽ തങ്ങിനിൽക്കുമെന്നും മന്ത്രി വി. ശിവൻകുട്ടി അഭിപ്രായപ്പെട്ടു. ജോൺപോളിന്റെ മരണം മലയാള സിനിമാലോകത്തിന് തീരാത്ത നഷ്ടമാണെന്ന് മമ്മൂട്ടി പറഞ്ഞു. ആർട്ട്- കൊമേഷ്യൽ ചിത്രങ്ങൾക്കിടയിലെ വരി കണ്ടെത്തിയ തിരക്കഥാകൃത്തായിരുന്നു ജോൺ പോളെന്ന് കവിയും തിരക്കഥാകൃത്തുമായ ശ്രീകുമാരൻ തമ്പി അനുസ്മരിച്ചു.

മലയാള സിനിമയിൽ മികച്ച സംഭാവനകൾ നൽകിയ ജോൺപോളിന്റെ വിയോഗം വൻ നഷ്ടമാണെന്ന് നടനും എംപിയുമായ സുരേഷ് ഗോപി പറഞ്ഞു. സിനിമാ സൈറ്റുകളിൽ ഓടിനടന്ന് ജോലി ചെയ്തിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹമെന്നും സുരേഷ് ഗോപി പറഞ്ഞു. തന്റെ ഇളയ സഹോദരനാണ് ജോണെന്ന് പേരിന്റെ സാമ്യം കൊണ്ട് പലരും കരുതിയിരുന്നുവെന്നും തിരക്കഥാകൃത്തെന്ന സ്ഥാനം യാദൃച്ഛികമായി സംഭവിച്ചതായിരുന്നുവെന്നും യഥാർഥത്തിൽ വൈജ്ഞാനിക വിഷയങ്ങളിൽ കൈകാര്യം ചെയ്തിരുന്നായാളായിരുന്നുവെന്നും മുൻ എംപി സെബാസ്റ്റ്യൻ പോൾ പറഞ്ഞു. ഏറ്റവും മനോഹരമായ ജനങ്ങൾ സ്വീകരിച്ച സിനിമകളാണ് ജോൺ പോളിന്റേതെന്ന് സംവിധായകൻ കമൽ അനുസ്മരിച്ചു.

മലയാള സിനിമയെ ഭാവാത്മകമായ ഉന്നത തലങ്ങളിലേയ്ക്കുയർത്തിയ പ്രതിഭാശാലിയായ ചലച്ചിത്രകാരൻ എന്ന നിലയിൽ ജോൺ പോൾ എന്നും അനുസ്മരിക്കപ്പെടുമെന്നും കഥാകൃത്ത്, തിരക്കഥാകാരൻ, സംവിധായകൻ, സംഭാഷണ രചയിതാവ്, നിർമ്മാതാവ് തുടങ്ങി പലതലങ്ങളിൽ അദ്ദേഹം ചലച്ചിത്ര രംഗത്തിന് കലാത്മകമായ സംഭാവനകൾ നൽകിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു.

സാഹിത്യ, സാംസ്‌കാരിക വിഷയങ്ങളെക്കുറിച്ച് അഗാധമായ അറിവുണ്ടായിരുന്ന വ്യക്തിയായിരുന്നു ജോൺ പോൾ. അദ്ദേഹത്തിൻറെ പ്രഭാഷണങ്ങളിൽ അത് പ്രതിഫലിച്ചിരുന്നു. അനർഗളമായ വാക്പ്രവാഹമായിരുന്നു അദ്ദേഹത്തിൻറെ പ്രഭാഷണങ്ങൾ. മലയാള സിനിമയുടെ ചരിത്ര രചനയിൽ ഏർപ്പെട്ടിരിക്കുമ്പോഴാണ് അദ്ദേഹം വിട പറഞ്ഞത്. മലയാളികളുടെ മനസ്സിൽ നിന്ന് മായാത്ത നിരവധി ചിത്രങ്ങളുടെ ശില്പിയാണ് ജോൺ പോൾ. കലാ, സാഹിത്യ, സാംസ്‌കാരിക രംഗങ്ങളിൽ വിപുലമായ സൗഹൃദവലയമുള്ള വ്യക്തികൂടിയായിരുന്നു അദ്ദേഹം - അനുസ്മരണ സന്ദേശത്തിൽ മുഖ്യമന്ത്രി പറഞ്ഞു. ബന്ധു മിത്രാദികളുടെയും ചലച്ചിത്ര പ്രേമികളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.


Full View


72ാം വയസ്സിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ജോൺപോളിന്റെ അന്ത്യം. നൂറോളം ചിത്രങ്ങൾക്ക് തിരക്കഥ എഴുതിയിട്ടുണ്ട്. നിരവധി ചലച്ചിത്രഗ്രന്ഥങ്ങളുടെ രചയിതാവാണ്. മാക്ട സംഘടനയുടെ സ്ഥാപക ജനറൽ സെക്രട്ടറിയാണ്. ഫിലിംസൊസൈറ്റി പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. എട്ടു മണി മുതൽ പത്തു മണി വരെ എറണാകുളം ടൗൺഹാളിലും ശേഷം ചാവറ കൾച്ചറൽ സെന്റർ, മരടിലെ ഫ്‌ളാറ്റ് എന്നിവിടങ്ങളിലും പൊതുദർശനം നടക്കും. പിന്നീട് നാലുമണിക്ക് എളംകുളം സെന്റ് മേരീസ് പള്ളിയിൽ സംസ്‌കാരം നടക്കും.

പ്രണയമീനുകളുടെ കടൽ എന്ന കമൽ ചിത്രമാണ് ജോൺപോൾ ഏറ്റവും ഒടുവിൽ തിരക്കഥയെഴുതിയ മലയാളസിനിമ. സംവിധായകൻ ഭരതനുവേണ്ടിയാണ് ജോൺ പോൾ ഏറ്റവുമധികം തിരക്കഥകൾ എഴുതിയത്. ഐ.വി.ശശി, മോഹൻ, ജോഷി, കെ.എസ്.സേതുമാധവൻ, പി.എൻ. മേനോൻ, കമൽ, സത്യൻ അന്തിക്കാട്, ഭരത് ഗോപി, ജേസി, കെ. മധു, പി.ജി. വിശ്വംഭരൻ, വിജി തമ്പി തുടങ്ങിയ സംവിധായകർക്കൊപ്പവും പ്രവർത്തിച്ചു.

സ്‌കൂൾ അധ്യാപകനായിരുന്ന പുതുശ്ശേരി പി.വി പൗലോസിന്റെയും റബേക്കയുടെയും അഞ്ചുമക്കളിൽ നാലാമനായി 1950 ഒക്ടോബർ 29ന് എറണാകുളത്താണ് ജോൺ പോളിന്റെ ജനനം. എറണാകുളം മഹാരാജാസ് കോളജിൽനിന്ന് ഇക്കണോമിക്‌സിൽ ബിരുദാനന്തരബിരുദം നേടി. കാനറാ ബാങ്കിൽ ഉദ്യോഗസ്ഥനായിരുന്നെങ്കിലും സിനിമയിൽ സജീവമായപ്പോൾ രാജിവച്ചു. ഐഷ എലിസബത്താണ് ഭാര്യ. മകൾ ജിഷ ജിബി.മധു ജീവിതം ദർശനം, ഒരു കടങ്കഥപോലെ ഭരതൻ, അടയാള നക്ഷത്രമായി ഗോപി, രുചി സല്ലാപം, പരിചായകം, പി.എൻ മേനോൻ-വിഗ്രഹഭജ്ഞകർക്കൊരു പ്രതിഷ്ഠ, പവിത്രം ഈ സ്മൃതി, സവിധം, കാലത്തിന് മുമ്പേ നടന്നവർ തുടങ്ങിയ പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ് ജോൺ പോൾ. കെയർ ഓഫ് സൈറാബാനു, ഗാങ്സറ്റർ എന്നീ സിനിമകളിൽ അഭിനേതാവായും ജോൺ പോൾ തിളങ്ങി.


Full View

Celebrities in memory of John Paul

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News