നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്തിൽ മന്ത്രിമാർക്ക് പങ്കില്ലെന്ന് കസ്റ്റംസ് കുറ്റപത്രം

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പല്‍ സെക്രട്ടറി എം. ശിവശങ്കർ ഉൾപ്പടെ 29 പേരെ കേസിൽ പ്രതി ചേർത്തു

Update: 2021-10-22 07:03 GMT
Editor : Jaisy Thomas | By : Web Desk
Advertising

തിരുവനന്തപുരം സ്വർണക്കടത്തു കേസിൽ മന്ത്രിമാരുടെ പങ്ക് കണ്ടെത്താനായില്ലെന്ന് കസ്റ്റംസ് കുറ്റപത്രം. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പല്‍ സെക്രട്ടറി എം ശിവശങ്കർ ഉൾപ്പടെ 29 പേരെ കേസിൽ പ്രതി ചേർത്തു. സ്വർണക്കടത്ത് അറിഞ്ഞിട്ടും ശിവശങ്കർ മറച്ചുവെച്ചെന്നാണ് കുറ്റം. തീവ്രവാദത്തിന് തെളിവ് കണ്ടെത്താനായില്ലെന്നും സ്വർണക്കടത്തിന്‍റെ മുഖ്യ ആസൂത്രകൻ റമീസാണെന്നും കുറ്റപത്രത്തിലുണ്ട്. സരിത്ത് ആണ് കേസില്‍ ഒന്നാം പ്രതി. ഫൈസൽ ഫരീദ് പ്രതിപ്പട്ടികയിലില്ല.

2019 മുതല്‍ 21 തവണയായി 169 കിലോ സ്വര്‍ണം കടത്തി. പദ്ധതി തയ്യാറാക്കി രണ്ടു തവണ ട്രയല്‍ നടത്തി. ട്രയലിന് ശേഷം മലപ്പുറത്തും കോഴിക്കോടുമുള്ള നിക്ഷേപകരെ കണ്ടെത്തി. സ്വർണം കടത്തിയത് പ്രധാനമായും ഇവർക്ക് വേണ്ടിയാണ്. മുഴുവൻ സ്വർണവും കണ്ടെത്താനായില്ല.കടത്ത് സ്വർണം ആഭരണങ്ങളാക്കി മാറ്റിയതിനാൽ ഇത് മുഴുവൻ കണ്ടെത്താനായില്ല. കൂടുതൽ സ്വർണം വാങ്ങിയ ജ്വല്ലറി ഉടമകളും പ്രതികൾ സ്വപ്നയും സന്ദീപും സരിത്തും സഹായം ചെയ്തുവെന്നും ലാഭം പങ്കിട്ടുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. 

3000 പേജുള്ള കുറ്റപത്രമാണ് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള കോടതിയില്‍ കസ്റ്റംസ് ഇന്നു സമര്‍പ്പിച്ചത്. കസ്റ്റംസിന് പിന്നാലെ ഡിസംബറില്‍ അന്തിമ കുറ്റപത്രം സമര്‍പ്പിക്കാനാണ് എന്‍ഫോഴ്സ് ഡയറക്ടേറ്റിന്‍റെയും നീക്കം. ഇതിന്‍റെ ആദ്യ നടപടിയായി കേസിലെ തൊണ്ടിമുതലായ 30 കിലോ സ്വർണത്തിന്‍റെ ഉടമസ്ഥർ എന്ന് സംശയിക്കുന്നവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകും. 30 കിലോ സ്വർണം ദുബൈയിൽ നിന്നും വാങ്ങി കേരളത്തിലേക്ക് എത്തിക്കാൻ 13പേർ നിക്ഷേപം നടത്തിയിട്ടുണ്ട് എന്നാണ് ഇ ഡി യുടെ കണ്ടെത്തൽ. ഈ 13 പേർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകും.

2020 ജൂലൈ അഞ്ചിനാണ് തിരുവനന്തപുരത്തെ യു.എ.ഇ കോണ്‍സുലേറ്റ് വഴി കടത്തിക്കൊണ്ടുവന്ന സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്. ഇതില്‍ പിന്നീട് ദേശീയ അന്വേഷണ ഏജന്‍സിയും എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റും കേസെടുത്തിരുന്നു.

Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News