ഗുജറാത്ത് കലാപത്തിൽ കൊല്ലപ്പെട്ട മുൻ കോണ്‍ഗ്രസ് എംപി ഇഹ്‌സാൻ ജാഫ്രിക്ക് സ്മരണാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി

സംഘ്പരിവാറിനെതിരെ മരണം വരെ പോരാടിയ ഇഹ്‌സാൻ ജാഫ്രിയുടെ പങ്കാളി സാകിയ ജാഫ്രിയെയും മുഖ്യമന്ത്രി പോസ്റ്റിൽ അനുസ്മരിച്ചു

Update: 2025-02-28 10:05 GMT
Editor : സനു ഹദീബ | By : Web Desk

തിരുവനന്തപുരം: ഗുജറാത്തിൽ സംഘപരിവാർ കൊലപ്പെടുത്തിയ കോണ്‍ഗ്രസ് എംപി ഇഹ്‌സാൻ ജാഫ്രിക്ക് സ്മരണാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സാമൂഹ്യ മാധ്യമമായ ഫേസ്ബുക്കിലൂടെയാണ് മുഖ്യമന്ത്രി ഇഹ്‌സാൻ ജാഫ്രിക്ക് സ്മരണാഞ്ജലി അർപ്പിച്ചത്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വിഷലിപ്തമായ രാഷ്ട്രീയമാണ് സംഘപരിവാർ എന്നും പയറ്റിയത്. 2002 ൽ ഗുജറാത്തിൽ സംഭവിച്ചതും അതുതന്നെയായിരുന്നു എന്ന് മുഖ്യമന്ത്രി കുറിച്ചു. സംഘ്പരിവാറിനെതിരെ മരണം വരെ പോരാടിയ ഇഹ്‌സാൻ ജാഫ്രിയുടെ പങ്കാളി സാകിയ ജാഫ്രിയെയും മുഖ്യമന്ത്രി പോസ്റ്റിൽ അനുസ്മരിച്ചു. 

Advertising
Advertising

"അഹമ്മദാബാദിലെ ഗുൽബർഗ് സൊസൈറ്റിയിൽ സംഘപരിവാർ നടത്തിയ തീവെപ്പിൽ മുൻ കോൺഗ്രസ്സ് എംപിയായ ജഫ്രിയുൾപ്പെടെ 69 പേരാണ് വെന്തുമരിച്ചത്. 2002 ഫെബ്രുവരി 28 ന് കലാപകാരികൾ ഗുൽബർഗ് സൊസൈറ്റി കയ്യേറി ആക്രമിച്ചപ്പോഴാണ് ഇഹ്‌സാൻ ജഫ്രിയുടെ വീട്ടിലേക്ക് പ്രദേശവാസികൾ അഭയം തേടിയെത്തിയത്. സഹായത്തിനായി ജഫ്രി ഫോണിലൂടെ അധികാരകേന്ദ്രങ്ങളെ ബന്ധപ്പെട്ടെങ്കിലും അവർ ചെറുവിരലനക്കിയില്ല. വംശഹത്യാക്കാലത്ത് ഗുജറാത്തിലരങ്ങേറിയ ന്യൂനപക്ഷവേട്ടയുടെ പരിഛേദമാണ് പിന്നീട് ഗുൽബർഗ് സൊസൈറ്റിയിൽ കണ്ടത്," മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Full View

വംശഹത്യയ്ക്കു നേതൃത്വം നൽകിയവർക്കെതിരെ ഇഹ്‌സാൻ ജഫ്രിയുടെ ജീവിത പങ്കാളി സാകിയ ജാഫ്രി നടത്തിയ നിയമപോരാട്ടം സമാനതകളില്ലാത്തതായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. " കലാപകാരികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനായുള്ള സാകിയയുടെ നിയമയുദ്ധം ഗുജറാത്തിലെ ഇരകൾക്ക് നീതിയുറപ്പാക്കാനുള്ള പോരാട്ടമായി മാറുകയായിരുന്നു. നീതിക്കായുള്ള 23 വർഷത്തെ ദീർഘസമരത്തിനുശേഷം ഈ മാസം ആദ്യവാരമാണ് ആ പോരാളി മരണത്തിനു കീഴടങ്ങിയത്. ആ ഘട്ടത്തിലും അവർക്ക് നീതി ലഭ്യമായിട്ടില്ലായിരുന്നു.സംഘപരിവാറിനെതിരെയുള്ള മതനിരപേക്ഷ ഇന്ത്യയുടെ ചെറുത്തുനിൽപ്പുകൾക്ക് കരുത്തുപകരുന്നതാണ് ഇഹ്‌സാന്റേയും സാകിയയുടേയും ജീവിതം. ഇഹ്‌സാൻ ജഫ്രിയുടെ ഓർമ്മദിനത്തിൽ ഇരുവരുടെയും പോരാട്ടവീര്യത്തിനു മുന്നിൽ സ്മരണാഞ്ജലികളർപ്പിക്കുന്നു," മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News