'സംസ്ഥാനത്ത് രാജ്യവിരുദ്ധ പ്രവർത്തനം നടക്കുന്നു എന്ന് പറഞ്ഞിട്ടില്ല': ഗവര്‍ണറോട് സ്വരം കടുപ്പിച്ച് മുഖ്യമന്ത്രി

തനിക്ക് വിശ്വാസ്യതയില്ലെന്ന ഗവർണറുടെ പരാമർശത്തിൽ മുഖ്യമന്ത്രി പ്രതിഷേധം അറിയിച്ചു

Update: 2024-10-13 13:48 GMT
Editor : ദിവ്യ വി | By : Web Desk

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സ്വരം കടുപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തനിക്ക് വിശ്വാസ്യതയില്ലെന്ന ഗവർണറുടെ പരാമർശത്തിൽ എനിക്ക് ഒന്നും മറയ്ക്കാൻ ഇല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഹിന്ദു ദിനപത്ര അഭിമുഖവുമായി ബന്ധപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പ്രതികരണത്തിന് മറുപടിയുമായാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത്.

സംസ്ഥാനത്ത് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുവെന്ന് താൻ പറഞ്ഞിട്ടില്ല. താൻ പറയാത്ത കാര്യങ്ങളാണ് പ്രസിദ്ധീകരിച്ചതെന്ന് ഹിന്ദു ദിനപത്രം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ കത്തിൽ പറയാത്ത കാര്യങ്ങൾ ഗവർണർ മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞു. പൊലീസ് വെബ്‌സൈറ്റിൽ ഉണ്ടെന്ന് പറഞ്ഞ് ഗവർണർ ഉയർത്തിക്കാട്ടിയ കാര്യങ്ങൾ തെറ്റാണെന്നും പോലീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ അത്തരത്തിൽ ഒരു കാര്യവുമില്ലെന്നും മുഖ്യമന്ത്രി കത്തിൽ പറയുന്നുണ്ട്. 

Advertising
Advertising

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് താൻ നടത്തിയ പരാമർശം രാജ്യവിരുദ്ധ ശക്തികൾ ഇത്തരം സാഹചര്യം മുതലാക്കുന്നതിനെ കുറിച്ചാണ്. സ്വർണക്കടത്ത് രാജ്യവിരുദ്ധ പ്രവർത്തനമാണ്. എന്നാൽ സംസ്ഥാനത്ത് രാജ്യവിരുദ്ധ പ്രവർത്തനം നടക്കുന്നു എന്ന് താൻ എവിടെയും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറയുന്നു. ബില്ലുകൾ ഒപ്പിടാത്തതുമായി ബന്ധപ്പെട്ടും ഗവർണറെ മുഖ്യമന്ത്രി വിമർശിച്ചു. ബില്ലുകളിൽ വേഗത്തിൽ ഒപ്പുവെക്കണമെന്ന് സുപ്രിംകോടതി തന്നെ പറഞ്ഞിട്ടുണ്ട്. എന്നാൽ ഗവർണർ അത് കൃത്യമായി പാലിക്കുന്നില്ലെന്നും കത്തിൽ പറയുന്നുണ്ട്. മുഖ്യമന്ത്രിക്ക് വിശ്വാസ്യതയില്ലെന്നും രാജ്യത്തിനെതിരായ കുറ്റകൃത്യങ്ങളുടെ വിവരങ്ങൾ തന്നെ അറിയിച്ചില്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞിരുന്നു.

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News