മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും നോർവേ സന്ദർശനത്തിനു ചെലവായത് 47 ലക്ഷം രൂപ
സന്ദർശനത്തിൽ എം.ഒ.യുകളൊന്നും ഒപ്പിട്ടിട്ടില്ലെന്ന് വിവരാവകാശ രേഖയിൽ വ്യക്തമാക്കി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെയും സംഘത്തിന്റെയും നോർവേ സന്ദർശനത്തിനു ചെലവായത് 47 ലക്ഷം രൂപ. നോർവേയിലെ ഇന്ത്യൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. സന്ദർശനത്തിൽ എം.ഒ.യുകളൊന്നും ഒപ്പിട്ടിട്ടില്ല. വിവരാവകാശ നിയമപ്രകാരമാണ് വിവരം പുറത്തുവന്നത്.
കഴിഞ്ഞ ഒക്ടോബറിലായിരുന്നു മുഖ്യമന്ത്രി അടങ്ങുന്ന സംഘം നോർവേ സന്ദർശിച്ചത്. മന്ത്രിമാരായ പി. രാജീവ്, വി. അബ്ദുറഹ്മാൻ, മുഖ്യമന്ത്രിയുടെ ഭാര്യ കമല, കൊച്ചുമകൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
വിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം തുടങ്ങിയ മേഖലകളിലെ നോർവേ മാതൃക പഠിക്കാനായിരുന്നു സന്ദർശനമെന്നാണ് വ്യക്തമാക്കിയിരുന്നത്. ഈ മേഖലകളിൽ സഹകരണവും ലക്ഷ്യമിട്ടിരുന്നു. കേരളത്തിൽ മാരിടൈം ക്ലസ്റ്റർ രൂപപ്പെടുത്തുന്നതിനും ഫിഷറീസ്, അക്വാ കൾച്ചർ രംഗത്ത് പുതിയ പദ്ധതികൾ നടപ്പാക്കുന്നതിനും നോർവേ സഹായം വാഗ്ദാനം ചെയ്തതായി സർക്കാർ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
Summary: The visit of CM Pinarayi Vijayan and his team to Norway cost Rs 47 lakh: Report