Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
കൊച്ചി: കൊച്ചി റിഫൈനറിയിലെ തീപിടുത്തത്തെ തുടർന്ന് വീടുവിട്ട് പോകേണ്ടി വന്ന അയ്യൻകുഴി നിവാസികൾക്ക് ഭക്ഷണവും താമസവും നിഷേധിച്ച് കമ്പനി. നിലവിൽ താമസിക്കുന്ന ചോറ്റാനിക്കരയിലെ സ്വകാര്യ ഹോട്ടലിൽ നിന്ന് ഒഴിയണമെന്നാണ് കമ്പനിയുടെ നിർദേശം. എന്നാൽ പുനരധിവാസ കാര്യത്തിൽ തീരുമാനമാകാതെ ഒഴിയില്ലെന്ന നിലപാടിലാണ് നാട്ടുകാർ.
ജൂലൈ 8 ന് കൊച്ചി റിഫൈനറിയിലുണ്ടായ തീ പിടിത്തത്തെ തുടർന്നാണ് അയ്യൻകുഴിയിലെ നാൽപ്പതോളം കുടുംബങ്ങൾക്ക് വീടൊഴിയേണ്ടിവന്നത്. 50 ദിവസത്തിന് ഇപ്പുറം താൽക്കാലികമായി താമസിപ്പിച്ച ഹോട്ടലിൽ നിന്നും കുടിയിറക്കപ്പെട്ടു. പിന്നീട് നടന്ന തുടർപഠനങ്ങളിലും പരിശോധനകളിലും മലിനീകരണ തോത് വർധിച്ചെന്നും സ്ഥലം വാസയോഗ്യമല്ലെന്നും കണ്ടെത്തി. ഒമ്പതരയേക്കർ സ്ഥലം കമ്പനി ഏറ്റെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇത് ഉടൻ പരിഹരിക്കണമെന്ന് ചീഫ് സെക്രട്ടറി ഉൾപ്പെടെ ആവശ്യപ്പെട്ടിരുന്നു.
അയ്യൻകുഴി നിവാസികളുടെ ഭൂമി ഏറ്റെടുക്കുന്ന കാര്യത്തിൽ കോടതിയിൽ നിന്ന് അനുകൂല നിലപാടുണ്ടായിട്ടും സർക്കാരോ കമ്പനികളോ നടപടിയെടുക്കുന്നില്ലെന്ന പരാതിയുമുണ്ട്. കമ്പനികളിലെ അന്തരീക്ഷ ശബ്ദ മലിനീകരണത്തിനെതിരെ വർഷങ്ങളായി സമരമുഖത്താണ് പ്രദേശവാസികൾ.