കൊച്ചിയിലെ ഓൺലൈൻ വ്യാപാര തട്ടിപ്പ്;മൂൺ ഗോഡസിനെതിരെ ഉപഭോക്തൃ കോടതിയിലും പരാതി
ഇൻസ്റ്റഗ്രാമിൽ 4.3 മില്യൺ ഫോളോവേഴ്സ് ഉള്ള ഓൺലൈൻ വ്യാപാര സ്ഥാപനം ഇപ്പോഴും സജീവമാണ്
കൊച്ചി: കൊച്ചിയിലെ ഓൺലൈൻ വ്യാപാര സ്ഥാപനമായ മൂൺ ഗോഡസിനെതിരെ ഉപഭോക്തൃ കോടതിയിലും പരാതി. തൃപ്പൂണിത്തുറ പേട്ട സ്വദേശി രേഷ്മയാണ് കോടതിയെ സമീപിച്ചത്. ഓർഡർ ചെയ്ത് വാങ്ങിയ പാർട്ടിവെയർ ഡ്രസ്സുകൾ ഗുണമേന്മയില്ലാത്തവയും കേടുപാടുകൾ സംഭവിച്ചതും ആയിരുന്നുവെന്ന് രേഷ്മ ആരോപിച്ചു.
കൊച്ചിയിൽ ഓൺലൈൻ വ്യാപാര തട്ടിപ്പ് സജീവമായി തുടരുകയാണ്. ഓൺലൈൻ വസ്ത്ര വ്യാപാരത്തിൽ നിന്നും ഓർഡർ ചെയ്തവർക്ക് വർഷങ്ങളായിട്ടും വസ്ത്രം ലഭിച്ചില്ലെന്നാണ് പരാതി. മൂൺ ഗോഡസ് എന്ന വസ്ത്ര വ്യാപാര കേന്ദ്രത്തിനെതിരെ 400ലേറെ പേർ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി.
പുതിയ ട്രെൻഡും മോഡലും പരിചയപ്പെടുത്തി ഇൻസ്റ്റഗ്രാമിൽ പരസ്യം നൽകുകയാണ് ആദ്യം ഘട്ടം. ക്യാഷ് കൊടുത്ത് ഓർഡർ ചെയ്യാം. ഞൊടിയിടയിൽ കിട്ടുമെന്നാണ് വാഗ്ദാനം. ഓർഡർ ചെയ്തു വർഷങ്ങളായിട്ടും പുതിയ വസ്ത്രം ലഭിച്ചിട്ടില്ല. ഇതു സംബന്ധിച്ച് കൊച്ചിയിലെ ഓൺലൈൻ സ്ഥാപനത്തിനെതിരെ 486 പരാതികളാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. പരാതിക്കാർ 90 ശതമാനവും സ്ത്രീകളാണ്. ഇൻസ്റ്റഗ്രാമിൽ 4.3 മില്യൺ ഫോളോവേഴ്സ് ഉള്ള ഓൺലൈൻ വ്യാപാര സ്ഥാപനം ഇപ്പോഴും സജീവമാണ്. നേരത്തെ പനമ്പള്ളി നഗറിൽ ആയിരുന്നു സ്ഥാപനം. ഇപ്പോൾ കലൂർ കത്രിക്കടവ് റോഡിലേക്ക് മാറി.