മുണ്ടക്കൈ പുനരധിവാസം: എൽസ്റ്റൺ എസ്റ്റേറ്റിൽ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങി
ഏസ്റ്റേറ്റ് ഏറ്റെടുക്കുമ്പോൾ തൊഴിലും ആനുകൂല്യങ്ങളും നഷ്ടപ്പെടുമെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധവുമായി തൊഴിലാളികള്‍
വയനാട്: മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിന് എൽസ്റ്റൺ എസ്റ്റേറ്റ് ഭൂമിയിൽ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങി. ഭൂമി ഏറ്റെടുക്കാന്‍ സർക്കാരിന് തടസമില്ലെന്ന ഹൈക്കോടതി വിധിക്ക് പിന്നാലെയാണ് നടപടി. ഏസ്റ്റേറ്റ് ഏറ്റെടുക്കുമ്പോൾ തൊഴിലും ആനുകൂല്യങ്ങളും നഷ്ടപ്പെടുമെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധവുമായി തൊഴിലാളികള്‍ രംഗത്തെത്തി.
ടൗൺഷിപ്പ് നിർമിക്കാൻ എൽസ്റ്റൺ എസ്റ്റേറ്റിൻ്റെ ഭൂമി ഏറ്റെടുക്കാമെന്നും, അതിനായി 17 കോടി രൂപ കൂടി കെട്ടിവയ്ക്കണമെന്നും കോടതി ഇന്നലെ ഇടക്കാല ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെ ഇന്നലെ രാത്രി തന്നെ ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ എസ്റ്റേറ്റിൽ എത്തി നോട്ടീസ് പതിച്ച് ഭൂമി ഏറ്റെടുത്തു. ഇന്ന് രാവിലെ മുതൽ ULCCയുടെ നേതൃത്വത്തിൽ സൈറ്റിൽ നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചു.
എന്നാൽ പണി ആരംഭിച്ചതറിഞ്ഞ് എസ്റ്റേറ്റ് തൊഴിലാളികൾ പ്രതിഷേധവുമായെത്തി. തങ്ങളുടെ ശമ്പളവും ആനുകൂല്യങ്ങളും നൽകാതെ നിർമ്മാണ പ്രവർത്തികൾ ആരംഭിക്കില്ലന്ന നേരത്തെ നൽകിയ ഉറപ്പ് ലംഘിക്കുകയാണ് സർക്കാരെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം.
26 കോടി രൂപ കെട്ടിവച്ച് ഭൂമി ഏറ്റെടുത്ത് പുനരധിവാസ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാം എന്ന് നേരത്തെ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് സർക്കാർ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും സംഘടിപ്പിച്ചു. എന്നാൽ സർക്കാർ നിശ്ചയിച്ച തുക മതിയായതല്ലെന്നും 549 കോടി രൂപയാണ് നൽകേണ്ടതെന്നുമാണ് എസ്റ്റേറ്റ് ഉടമകൾ കോടതിയിൽ വാദിച്ചത്. ഹരജിയിൽ ജൂലൈ ഏഴിന് അന്തിമവാദം നടക്കും. ഇതിനുശേഷമാകും കോടതിയുടെ വിശദമായ ഉത്തരവ്. അതുവരെ പണികൾ മുടക്കമില്ലാതെ കൊണ്ടുപോകാൻ ആകുമെന്ന് ആശ്വാസത്തിലാണ് സർക്കാർ.