ഈരാറ്റുപേട്ടയില്‍ അനിശ്ചിതത്വം: ഭരണം എൽഡിഎഫ് ഏറ്റെടുത്തേക്കില്ല

എസ്ഡിപിഐ പിന്തുണയോടെ അവിശ്വാസ പ്രമേയം പാസായത് രാഷ്ട്രീയപരമായി ഉപയോഗപ്പെടുത്താനാണ് കോൺഗ്രസ് തീരുമാനം

Update: 2021-09-14 02:21 GMT
Advertising

കോട്ടയം ഈരാറ്റുപേട്ട നഗരസഭ ഭരണം അനിശ്ചിതത്വത്തിൽ. അവിശ്വാസം പാസായെങ്കിലും എസ്ഡിപിഐയുടെ പിന്തുണയോടെ ഭരണത്തിൽ എത്താൻ എൽഡിഎഫ് ശ്രമിച്ചേക്കില്ല. അവിശ്വാസപ്രമേയം അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മുന്നണിക്ക് പുറത്ത് ചർച്ചകളൊന്നും നടന്നിട്ടില്ലെന്ന് സിപിഎം വിശദീകരിച്ചു. പാർട്ടി നിലപാടിന് വിരുദ്ധമായി യാതൊരു തീരുമാനവും ഈരാറ്റുപേട്ടയിൽ എടുക്കില്ലെന്നും സിപിഎം പൂഞ്ഞാർ ഏരിയ സെക്രട്ടറി പറഞ്ഞു.

മുസ്‍ലിം ലീഗിലെ സുഹ്റാ അബ്ദുല്‍ ഖാദറിനെതിരെ നഗരസഭയിലെ ഭരണ​സ്തംഭനം ചൂണ്ടിക്കാട്ടി​ ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം എസ്ഡിപിഐ പിന്തുണയോടെയാണ് പാസായത്. എസ്ഡിപിഐ പിന്തുണയോടെ നഗരസഭാ ഭരണം അട്ടിമറിക്കാനുള്ള ശ്രമമാണ് സിപിഎം നടത്തിയതെന്ന് ആക്ഷേപം ഉയരുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സിപിഎം പ്രാദേശിക നേതൃത്വം വിശദീകരണവുമായി രംഗത്തെത്തിയത്.

പ്രമേയം അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മുന്നണിക്ക് പുറത്ത് യാതൊരുവിധ ചർച്ചകളും നടത്തിയിട്ടില്ലെന്ന് സിപിഎം ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ് വാർത്താക്കുറിപ്പിൽ പറഞ്ഞു. ഭരണസമിതിയോട് അഭിപ്രായ വ്യത്യാസമുള്ള പലരും അവിശ്വാസത്തെ അനുകൂലിച്ച് വോട്ട് ചെയ്തിരിക്കാം. അത് എൽഡിഎഫ് ചർച്ച ചെയ്തതിന്റെയോ മറ്റെന്തെങ്കിലും സഖ്യത്തിന്റെയോ സൂചനയല്ലെന്നാണ് സിപിഎം വിശദീകരണം.

എസ്ഡിപിഐ പിന്തുണയോടെ അവിശ്വാസ പ്രമേയം പാസായത് രാഷ്ട്രീയപരമായി ഉപയോഗപ്പെടുത്താനാണ് കോൺഗ്രസ് തീരുമാനം. 28 അംഗ നഗരസഭയിൽ യുഡിഎഫിന് 14 അംഗങ്ങളുടെ പിന്തുണയാണ് ഉണ്ടായിരുന്നത്. കോൺഗ്രസ് കൗൺസിലർ അൻസലീന പരീക്കുട്ടി യുഡിഎഫ് വിട്ടതോടെ അംഗസംഖ്യ 13 ആയി കുറയുകയായിരുന്നു. എൽഡിഎഫിന്‍റെ 9 അംഗങ്ങൾക്കൊപ്പം എസ്ഡിപിഐയുടെ 5 അംഗങ്ങളും അൻസലീനയും പിന്തുണച്ചതോടെയാണ് അവിശ്വാസം പാസായത്. നാടിന്‍റെ വികസനതാൽപര്യം മാത്രം പരിഗണിച്ചുള്ള നിലപാടാണ് സ്വീകരിച്ചതെന്നാണ് എസ്ഡിപിഐ വിശദീകരണം.

ഈരാറ്റുപേട്ട നഗരസഭ ‍ ഭരണസമിതിക്കെതിരെ അവിശ്വാസം കൊണ്ടുവന്ന ഇടതുപക്ഷം എന്ത് ധാർമികതയാണ് ഉയർത്തിപ്പിടിക്കുന്നതെന്ന് വിശദീകരിക്കണമെന്ന് ലീഗ് ആവശ്യപ്പെട്ടു. അധികാരം നിലനിര്‍ത്താന്‍ ഒരേ സമയം ന്യൂനപക്ഷ, ഭൂരിപക്ഷ വര്‍ഗീയതയെ പ്രോല്‍സാഹിപ്പിക്കുകയാണ് എൽഡിഎഫെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം ആരോപിച്ചു. ഒരു നഗരസഭയുടെ ഭരണത്തിനായി പോലും ഏത് തീവ്രവാദത്തെയും കൂട്ടുപിടിക്കാൻ മടി കാണിക്കാത്തവരാണ് എൽഡിഎഫെന്നും പിഎംഎ സലാം കുറ്റപ്പെടുത്തി.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News