'മുസ്‌ലിം സമുദായത്തെ വെച്ച് സിപിഎം വർഗീയത കളിക്കരുത്'- പി. മുജീബ് റഹ്‌മാൻ

'കേരളത്തിലെ പ്രബല ന്യൂനപക്ഷമായ മുസ്‌ലിം സമുദായത്തെയും അതിനകത്തെ സംഘടനകളെയും ഭീകരവൽകരിച്ചും ശത്രുസ്ഥാനത്ത് പ്രതിഷ്ഠിച്ചുമാണ് സി.പി.എം ഈ കൈവിട്ട കളിക്കിറങ്ങിയിരിക്കുന്നത്'- പി.മുജീബ് റഹ്മാന്‍.

Update: 2022-01-19 14:04 GMT
Editor : rishad | By : Web Desk

വർഗീയ രാഷ്ട്രീയത്തിന്റെ കുടില തന്ത്രമാണ് കുറച്ചുകാലമായി സി.പി.എം കേരളത്തിൽ പയറ്റുന്നതെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അസിസ്റ്റന്‍റ് അമീര്‍ പി.മുജീബ് റഹ്മാന്‍.

ബി.ജെ.പിയെ നിഷ്പ്രഭമാക്കുന്ന വിധത്തിൽ ഭൂരിപക്ഷ വോട്ടുബാങ്ക് കൂടെനിർത്തുന്ന വർഗീയ രാഷ്ട്രീയം. കേരളത്തിലെ പ്രബല ന്യൂനപക്ഷമായ മുസ്‌ലിം സമുദായത്തെയും അതിനകത്തെ സംഘടനകളെയും ഭീകരവൽകരിച്ചും ശത്രുസ്ഥാനത്ത് പ്രതിഷ്ഠിച്ചുമാണ് സി.പി.എം ഈ കൈവിട്ട കളിക്കിറങ്ങിയിരിക്കുന്നത്-ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ പി.മുജീബ് റഹ്മാന്‍ വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം: 

Advertising
Advertising

കുറച്ചുകാലമായി  വർഗീയ രാഷ്ട്രീയത്തിന്റെ കുടില തന്ത്രമാണ് സി.പി.എം കേരളത്തിൽ പയറ്റുന്നത്. ബി.ജെ.പിയെ നിഷ്പ്രഭമാക്കുന്ന വിധത്തിൽ ഭൂരിപക്ഷ വോട്ടുബാങ്ക് കൂടെനിർത്തുന്ന വർഗീയ രാഷ്ട്രീയം. കേരളത്തിലെ പ്രബല ന്യൂനപക്ഷമായ മുസ്‌ലിം സമുദായത്തെയും അതിനകത്തെ സംഘടനകളെയും ഭീകരവൽകരിച്ചും ശത്രുസ്ഥാനത്ത് പ്രതിഷ്ഠിച്ചുമാണ് സി.പി.എം ഈ കൈവിട്ട കളിക്കിറങ്ങിയിരിക്കുന്നത്.

കമ്യൂണിസത്തിന് പകരം കെട്ട കമ്യൂണലിസ്റ്റ് രാഷ്ട്രീയമാണിവർ പയറ്റുന്നത്. നിരന്തരമായി ജമാഅത്തെ ഇസ്‌ലാമിയെയും തരംപോലെ മുസ്‌ലിം ലീഗിനെയും തനിക്കാക്കി വെടക്കാക്കുന്ന രീതിയിൽ  സമസ്തയെയും തങ്ങളുടെ നീചമായ രാഷട്രീയ നീക്കത്തിന് കരുവാക്കുകയാണ് സി.പി.എം. ഇപ്പോൾ ഏറ്റവുമവസാനം കോൺഗ്രസ് നേതൃത്വത്തിലെ ന്യൂനപക്ഷ പ്രാതിനിധ്യത്തെക്കുറിച്ച ചോദ്യശരങ്ങളിലൂടെ മുസ്‌ലിം സമുദായത്തെ മൊത്തത്തിൽ തങ്ങളുടെ രാഷട്രീയ ഗോദയിലെ ആയുധമാക്കാനാണ് അവർ ശ്രമിക്കുന്നത്.

സി.പി.എമ്മിൻ്റെ പ്രകടമായ ഈ വർഗീയ തീക്കളി കേരളം കണ്ടുതുടങ്ങിയിട്ട് കുറച്ചു കാലമായിരിക്കുന്നു. "കുഞ്ഞൂഞ്ഞ് - കുഞ്ഞാലിക്കുട്ടി - കുഞ്ഞുമാണി" എന്ന പ്രസ്താവന നടത്തിയ സി.പി.എം പിന്നീട്  "ഹസ്സൻ- അമീർ- കുഞ്ഞാലിക്കുട്ടി" എന്ന രീതിയിൽ അതിനെ വികസിപ്പിച്ചു. പിന്നീട് മുസ്‌ലിം ലീഗ് യു.ഡി.എഫിനെ നയിക്കുന്നുവെന്നും അതുംകടന്ന് ലീഗിനെ ജമാഅത്തെ ഇസ്‌ലാമി നിയന്ത്രിക്കുന്നുവെന്നും എന്നിട്ടും പോരാഞ്ഞ് "ലീഗിൽ ജമാഅത്തെ ഇസ്‌ലാമിയുടെ ആത്മാവ് പ്രവേശിച്ചിരിക്കുന്നു'' എന്നുവരെ സി.പി.എം പ്രസ്താവനയിറക്കി.

കേരള രാഷ്ട്രീയ ചരിത്രത്തിൽ മുന്നണി രാഷ്ട്രീയത്തിൻ്റെ ഭാഗമായും അല്ലാതെയും തങ്ങളോട് പലപ്പോഴായി ചേർന്നു നിന്ന പ്രബല മുസ്‌ലിം സംഘടനകളെയാണ് സി.പി.എം ഇപ്പോൾ വിയോജിപ്പിൻ്റെ പേരിൽ വർഗീയ കോളത്തിൽ പെടുത്തി ഭീകരമുദ്ര ചാർത്തുന്നത്. ഇതിൻ്റെയെല്ലാം തുടർച്ചയാണ് കോൺഗ്രസിന് നേരെ സി.പി.എം സെക്രട്ടറി ഉയർത്തിയിരിക്കുന്ന "കോൺഗ്രസ് നേതൃത്വത്തിൽ ന്യൂനപക്ഷങ്ങളില്ല" എന്ന പ്രസ്താവന.

14 ജില്ലകളിൽ ഇലക്ഷൻ പൂർത്തിയായപ്പോഴും പേരിന് ഒരു മുസ്‌ലിമിനെപോലും പ്രതിഷ്ഠിക്കാനാവാത്ത കൊടിയേരിയും പിണറായിയും നയിക്കുന്ന സി.പി.എം മുസ്‌ലിം സമുദായത്തെ മുന്നിൽവെച്ച് കോൺഗ്രസിനോട് നടത്തുന്ന ഈ പോർവിളി ഏറെ പരിഹാസ്യവും അവരുടെ പതിവ് വർഗീയ രാഷ്ട്രീയക്കളിയുമാണ്.  അതിലുപരി സംവരണം, സച്ചാർ കമ്മറ്റി ശിപാർശകൾ, വഖഫ് തുടങ്ങി സമുദായത്തിൻ്റെ മുഴുവൻ അവകാശങ്ങളും കവർന്നെടുത്ത ശേഷമുള്ള ഇടതുപക്ഷ സർക്കാരിൻ്റെ മുസ്‌ലിം സമുദായത്തെ ചൊല്ലിയുള്ള വാഗ്‌വിലാസങ്ങൾ നിന്ദ്യമായ അവഹേളനയായി മാത്രമേ കാണാൻ കഴിയൂ.

ഒരു കാര്യം സി.പി.എമ്മടക്കമുള്ള മുഖ്യധാരാ രാഷ്ട്രീയക്കാർ ഓർക്കുന്നത് നന്ന്. സംഘടനാ സ്ഥാനമാനങ്ങൾക്ക് വേണ്ടി എ.കെ.ജി സെൻ്ററിന് മുമ്പിലോ  ഇന്ദിരാഭവനിന് മുമ്പിലോ വന്ന് ഈ സമുദായം ഒരു കാലത്തും കൈ നീട്ടിയിട്ടില്ല. എന്നിട്ടും അതിലെല്ലാം നിങ്ങൾ കാണിച്ച 'ജനാധിപത്യ' ബോധവും 'മതേതര' സംസ്കാരവും സമുദായത്തിന് നന്നായറിയാം. പാർട്ടി പോസ്റ്ററുകളിലും പാർട്ടി സമ്മേളനങ്ങളിലും നാട്ടിനിർത്തപ്പെട്ടവരുടെ തലയെണ്ണിയാൽ കിട്ടുന്നതാണ് ആ കണക്ക്. അവഗണനയാവാം. പക്ഷെ അപമാനം ഈ സമുദായം വെച്ച് പൊറുപ്പിക്കില്ല. അങ്ങിനെ എല്ലാവർക്കും വന്ന് കൊട്ടാനുള്ള ചെണ്ടയല്ല മുസ്‌ലിം സമുദായം.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News