ബി.ജെ.പി നേതാക്കൾ ഭീഷണിപ്പെടുത്തി, തട്ടിക്കൊണ്ടുപോയി; ക്രൈംബ്രാഞ്ചിനോട് മൊഴി ആവര്‍ത്തിച്ച് കെ. സുന്ദര

ഷേണിയിലെ ബന്ധുവിന്‍റെ വീട്ടിൽവെച്ചാണ് അന്വേഷണ സംഘം സുന്ദരയുടെ മൊഴിയെടുത്തത്.

Update: 2021-06-11 02:13 GMT

ബി.ജെ.പി. സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രൻ പ്രതിയായ കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കെ. സുന്ദരയുടെ മൊഴി രേഖപ്പെടുത്തി. ബി.ജെ.പി നേതാക്കൾ ഭീഷണിപ്പെടുത്തിയെന്നും തട്ടിക്കൊണ്ടുപ്പോയെന്നുമുള്ള മൊഴി തന്നെയാണ് ക്രൈംബ്രാഞ്ച് സംഘത്തോടും സുന്ദര ആവർത്തിച്ചത്.

ഷേണിയിലെ ബന്ധുവിന്‍റെ വീട്ടിൽവെച്ചാണ് അന്വേഷണ സംഘം സുന്ദരയുടെ മൊഴിയെടുത്തത്. ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി സതീഷ്കുമാറിന്‍റെ നേതൃത്വത്തിലായിരുന്നു മൊഴി രേഖപ്പെടുത്തൽ. ബദിയടുക്ക പൊലീസിന് നൽകിയ മൊഴി തന്നെയാണ് സുന്ദര ക്രൈം ബ്രാഞ്ച് സംഘത്തോടും ആവർത്തിച്ചത്.

Advertising
Advertising

ബി.ജെ.പി നേതാക്കൾ ഭീഷണിപ്പെടുത്തിയെന്നും തട്ടിക്കൊണ്ടുപ്പോയെന്നും സുന്ദര മൊഴി നൽകി. സുനിൽ നായക്ക്, സുരേഷ് നായക്ക്, അശോക്ക് ഷെട്ടി, എന്നിവർ പണം നൽകാനെത്തിയ സംഘത്തോടൊപ്പം ഉണ്ടായിരുന്നതായും സുന്ദരയുടെ മൊഴിയില്‍ പറയുന്നു. ഇവരെ കൂടി പ്രതിചേർക്കാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.

മഞ്ചേശ്വരത്തെ നാമിനിർദ്ദേശ പത്രിക പിൻവലിക്കാൻ ബി.ജെ.പി നേതാക്കൾ വീട്ടിലെത്തി രണ്ടരലക്ഷം രൂപയും സ്മാർട്ട് ഫോണും നൽകിയെന്ന് സുന്ദര വെളിപ്പെടുത്തിയിരുന്നു. ഇതിൽ അന്വേഷണം ആവശ്യപ്പെട്ട് വി.വി രമേശൻ നൽകിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് സംഘത്തിന്‍റെ അന്വേഷണം. 

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News