ഫലസ്തീൻ അനുകൂല മൈം തടഞ്ഞ സംഭവം: 'കലോത്സവം നിർത്തിവയ്ക്കാൻ കാരണം വിദ്യാർഥി സംഘർഷം'; അധ്യാപകനെ സംരക്ഷിച്ച് ഡിഡിഇ റിപ്പോർട്ട്
പ്രതിഷേധമുണ്ടായത് മൈം നിർത്തിവച്ചതിനെത്തുടർന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു
Photo| MediaOne
കാസര്‍കോട്: കുമ്പള ഹയർ സെക്കൻഡറി സ്കൂളിൽ ഫലസ്തീൻ ഐക്യദാർഢ്യ മൈം തടഞ്ഞതിൽ അധ്യാപകരെ സംരക്ഷിച്ച് ഡിഡിഇയുടെ റിപ്പോർട്ട്. കലോത്സവത്തിനിടെ വിദ്യാർഥികൾക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടായതാണ് കലോത്സവം നിർത്തിവെക്കാൻ കാരണമെന്നും പൊതുവിദ്യഭ്യാസ ഡയറക്ടർക്ക് നൽകിയ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. സംഘ്പരിവാർ അനുകൂല ദേശീയ അധ്യാപക പരിഷത്ത് അംഗം പ്രദീപ് കുമാർ, സുപ്രീത് എന്നിവർ മൈം ഷോ തടഞ്ഞെന്നായിരുന്നു പരാതി.
പ്രതിഷേധമുണ്ടായത് മൈം നിർത്തിവച്ചതിനെത്തുടർന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോർട്ടിലൂടെ ദേശീയ അധ്യാപക പരിഷത്ത് അംഗം പ്രദീപ് കുമാറിനെ സംരക്ഷിക്കാൻ ശ്രമമെന്നും ആരോപണമുണ്ട്.
സംഭവം അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി നിർദ്ദേശിച്ചിരുന്നു. നിർത്തിവെച്ച കലോത്സവം തിങ്കളാഴ്ച നടത്തും. അധ്യാപകർ തടസ്സപ്പെടുത്തിയ മൈം ഷോയും അവതരിപ്പിക്കും. മൈം ഷോ തടസ്സപ്പെടുത്തി കലോത്സവം നിർത്തി വെച്ച അധ്യാപകർക്കെതിരെ നടപടി ഉണ്ടാവുമെന്നാണ് സൂചന.
സ്കൂളിൽ വെള്ളിയാഴ്ചയാണ് ഫലസ്തീൻ ജനതയുടെ ദുരിതം വിഷയമാക്കിയുള്ള മൈം അധ്യാപകർ തടഞ്ഞത്. മൈം ഷോ പൂർത്തിയാവുന്നതിന് മുൻപേ അധ്യാപകർ സ്റ്റേജിൽ കയറി കർട്ടൻ താഴ്ത്തുകയായിരുന്നു.