കോഴിക്കോട് അമ്പായത്തോടിലെ ഫ്രഷ് കട്ട് തുറന്നു പ്രവർത്തിക്കുന്നതില്‍ ഇന്ന് തീരുമാനം
ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേരുന്ന ജില്ലാ തല ഫെസിലിറ്റേഷന്‍ കമ്മിറ്റിയാകും തീരുമാനമെടുക്കുക
Photo| MediaOne
കോഴിക്കോട്: സംഘർഷത്തെ തുടർന്ന് പ്രവർത്തനം നിർത്തിവെച്ച കോഴിക്കോട് അമ്പായത്തോടിലെ അറവുമാലിന്യ സംസ്കരണ ഫാക്ടറി ഫ്രഷ് കട്ട് തുറന്നു പ്രവർത്തിക്കുന്നതില്‍ ഇന്ന് തീരുമാനം.ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേരുന്ന ജില്ലാ തല ഫെസിലിറ്റേഷന്‍ കമ്മിറ്റിയാകും തീരുമാനമെടുക്കുക.
ജില്ലയിലെ ഏക അറവുമാലിന്യ സംസ്കരണ ഫാക്ടറിയായ ഫ്രഷ് കട്ട് അനിശ്ചിതമായി അടച്ചിടാന്‍ കഴിയില്ലെന്ന നിലപാടാണ് ജില്ലാ ഭരണകൂടത്തിന്. എത്ര ടണ്‍ സംസ്കരിക്കാൻ കഴിയുന്ന നിലയിലാണ് ഫാക്ടറിയെന്നതുള്‍പ്പെടെ പരിഗണിച്ചാകും തീരുമാനം. ശുചിത്വ മിഷന്‍, മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരും വിദഗ്ധരും യോഗത്തില്‍ പങ്കെടുക്കും.
താമരശേരിയിലെ ഫ്രഷ് കട്ട് അറവ് മാലിന്യ പ്ലാന്റ് ഉണ്ടാക്കുന്ന പ്രശ്നങ്ങൾ പരിശോധിക്കാൻ പ്രത്യേക സമിതി രുപീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കോഴിക്കോട് കലക്ടർ വിളിച്ച സർവകക്ഷി യോഗത്തിലാണ് തീരുമാനം. എല്ലാ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെയും ഉൾപ്പെടുത്തിയാകും സമിതി. നിരപരാധികൾക്കതിരെ പൊലീസ് നടപടി ഉണ്ടാകില്ലെന്നും കലക്ടർ യോഗത്തിൽ ഉറപ്പ് നൽകിയിരുന്നു.