എലപ്പുള്ളിയിലെ വിവാദ മദ്യനിർമാണ ശാലക്ക് തുടക്കംമുതലെ എതിർപ്പുമായി കൃഷിവകുപ്പ്; ഭൂമിതരം മാറ്റാനുള്ള അപേക്ഷ റവന്യൂ വകുപ്പ് നിരസിച്ചത് കൃഷിവകുപ്പിന്റെ റിപ്പോർട്ടിനെ തുടർന്ന്
പാലക്കാട് എലപ്പുള്ളിയിലെ മദ്യനിർമ്മാണശാലയുമായി മുന്നോട്ടുപോകുമെന്ന് സിപിഎം പറയുമ്പോഴും സിപിഐയുടെ വകുപ്പുകൾ അതിന് അനുകൂലമല്ലെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
പാലക്കാട്: എലപ്പുള്ളിയിലെ വിവാദമായ മദ്യനിർമാണശാലക്ക് ആദ്യം എതിർപ്പ് ഉന്നയിച്ചത് കൃഷി വകുപ്പ്. ഡാറ്റാ ബാങ്കിൽ നിന്ന് പദ്ധതിപ്രദേശത്തെ ഒഴിവാക്കണമെന്ന അപേക്ഷ കഴിഞ്ഞവർഷം ആഗസ്റ്റിൽ തന്നെ കൃഷിവകുപ്പ് തള്ളിയിരുന്നു. 2008 വരെ ഈ ഭൂമിയിൽ കൃഷി ഉണ്ടെന്നായിരുന്നുവെന്നാണ് എലപ്പുള്ളി കൃഷി ഓഫീസറുടെ റിപ്പോർട്ട്. റിപ്പോർട്ടിന്റെ പകർപ്പ് മീഡിയവണിന് ലഭിച്ചു.
പാലക്കാട് എലപ്പുള്ളിയിലെ മദ്യനിർമ്മാണശാലയുമായി മുന്നോട്ടുപോകുമെന്ന് സിപിഎം പറയുമ്പോഴും സിപിഐയുടെ വകുപ്പുകൾ അതിന് അനുകൂലമല്ലെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഭൂമി തരം മാറ്റാനുള്ള അപേക്ഷ റവന്യൂ വകുപ്പ് തള്ളിയ വിവരം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. എന്നാൽ റവന്യൂ വകുപ്പിന്റെ ഈ നടപടിക്ക് ആധാരമായത് 2024 ഓഗസ്റ്റ് 29ന് എലപ്പുള്ളി കൃഷി ഓഫീസർ നൽകിയ റിപ്പോർട്ട് ആണ്.
പാലക്കാട് എലപ്പുള്ളി വില്ലേജിലെ നാലേക്കർ സ്ഥലം ഡാറ്റാ ബാങ്കിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഒയാസിസ് കമ്പനി കൃഷി വകുപ്പില്‍ അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ ഈ സർവ്വേ നമ്പരുകളിൽ പെടുന്ന സ്ഥലങ്ങൾ ഡാറ്റാ ബാങ്ക് പ്രകാരം 2008 വരെ നെൽകൃഷി നടത്തിയിരുന്ന സ്ഥലങ്ങളാണെന്ന് കണ്ടെത്തി എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അതുകൊണ്ട് ഈ സ്ഥലം ഡാറ്റ ബാങ്കിൽ നിന്ന് ഒഴിവാക്കി നൽകേണ്ടതില്ലെന്ന് ശിപാർശ, കൃഷി ഓഫീസർ നൽകി.
ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഭൂമി തരംമാറ്റാനുള്ള ഒയാസിസ് കമ്പനിയുടെ അപേക്ഷ റവന്യൂ വകുപ്പ് തള്ളിയത്. സിപിഐ ഭരിക്കുന്ന വകുപ്പുകളിൽ നിന്ന് വലിയ തർക്കങ്ങൾ ഉള്ളപ്പോഴും അടുത്ത ഇടതുമുന്നണി യോഗത്തിന് മുന്നോടിയായി ഉഭയകക്ഷി ചർച്ച നടത്തി പ്രശ്നങ്ങൾ പരിഹരിക്കാം എന്നാണ് സിപിഎം കരുതുന്നത്.
Watch Video Report