Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
കോട്ടയം: എംജി സർവകലാശാലയിൽ ഗവേഷണ വിദ്യാർഥികളുടെ ഫെല്ലോഷിപ്പ് വിതരണം മുടങ്ങിയതിൽ പ്രതിഷേധം ശക്തമാകുന്നു. സർവകലാശാല ആസ്ഥാനത്തേയ്ക്ക് എഐഎസ്എഫ് മാർച്ച് നടത്തി. സർവകലാശാല ക്യാമ്പസിലും വിവിധ കോളജുകളിലുമായി 200ൽ അധികം വിദ്യാർഥികൾക്ക് മാസങ്ങളായി ഫെല്ലോഷിപ്പ് ലഭിക്കുന്നില്ല.
എംജി സർവകലാശാലയിൽ ഗവേഷക വിദ്യാർഥികളുടെ ഫെലോഷിപ്പ് വിതരണത്തിൽ പ്രതിസന്ധി തുടരുകയാണ്. 2022ൽ പ്രവേശനം നേടിയ ഗവേഷണ വിദ്യാർഥികൾക്ക് രണ്ടു വർഷത്തിലധികമായി ഫെല്ലോഷിപ്പ് ലഭിച്ചിട്ടില്ല. 2023 അഡ്മിഷൻകാർക്ക് ഫെല്ലോഷിപ്പ് മുടങ്ങിക്കിയിട്ട് 15 മാസവും പിന്നിട്ടു. കടുത്ത സാമ്പത്തിക ഞെരുക്കമാണ് ഗവേഷക വിദ്യാർഥികൾ നേരിടുന്നത്.
പ്രശ്ന പരിഹാരം ആവശ്യപ്പെട്ട് എഐഎസ്എഫ് സർവകലാശാല ആസ്ഥാനത്ത് പ്രതിഷേധിച്ചു. പരിഹാരമുണ്ടായില്ലെങ്കിൽ അനിശ്ചിത കാല സമരം ആലോചിക്കുമെന്ന് നേതൃത്വം വ്യക്തമാക്കി.
നേരത്തെ എസ്എഫ്ഐയുടെ നേതൃത്വത്തിലും സർകലാശായിലെ ഗവേഷക വിദ്യാർഥികൾ പ്രതിഷേധിച്ചിരുന്നു. സമാന വിഷയത്തിൽ കാലടി സംസ്കൃത സർവകലാശാലയിലെ ഗവേഷക വിദ്യാർഥി നൽകിയ പരാതിയിൽ ഹൈക്കോടതി നിർണായക ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഫെല്ലോഷിപ്പ് കുടിശ്ശിക കൊടുത്തുതീർത്തില്ലെങ്കിൽ വൈസ് ചാൻസലർക്കും രജിസ്ട്രാർക്കും ശമ്പളം കൊടുക്കേണ്ടെന്നായിരുന്നു കോടതി ഉത്തരവ്.