'മകളുടെ നില ഇപ്പോഴും ഗുരുതരം, ഡിഎംഒ റിപ്പോർട്ട് ആരെയോ സംരക്ഷിക്കാൻ'; കൈമുറിച്ച് മാറ്റിയ കുട്ടിയുടെ അമ്മ

നിയമ നടപടിയുമായി ഏതറ്റം വരെയും മുന്നോട്ട് പോകുമെന്നും പ്രസീത മീഡിയവണിനോട് പറഞ്ഞു

Update: 2025-10-05 08:23 GMT
Editor : Lissy P | By : Web Desk

പാലക്കാട്: ജില്ലാ ആശുപത്രിയിലെ ചികിത്സ പിഴവിൽ നിയമ നടപടിയുമായി ഏതറ്റം വരെയും മുന്നോട്ട് പോകുമെന്ന് കൈമുറിക്കേണ്ടി വന്ന കുട്ടിയുടെ മാതാവ് പ്രസീത . ഇപ്പോഴും മകളുടെ നില ഗുരുതരമായി തുടരുകയാണ്. ഡിഎംഒ റിപ്പോർട്ട് ആരെയൊക്കയോ സംരക്ഷിക്കാനാണെന്നും പ്രസീത മീഡിയവണിനോട് പറഞ്ഞു.

നിയമ നടപടിയുമായി ഏതറ്റം വരെയും മുന്നോട്ട് പോകും. ഈ ഗതി ഇനിയൊരു കുട്ടിക്കും വരരുതെന്നും അമ്മ പറയുന്നു.ആരോഗ്യ മന്ത്രിയുടെ ഓഫീസിൽ നിന്ന് വിളിച്ചിരുന്നു. അന്വേഷിക്കട്ടെ എന്നുറപ്പ് നൽകിയിട്ടുണ്ടെന്നും പ്രസീത പറഞ്ഞു.

അതേസമയം, ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയ ഒമ്പത് വയസുകാരിയുടെ കൈമുറിച്ച് മാറ്റിയതിൽ ഡോക്ടർമാരുടെ പിഴവ് പരാമർശിക്കാതെ അന്വേഷണ റിപ്പോർട്ട്. കുട്ടിയുടെ കൈയിലെ രക്ത പ്രവാഹം എങ്ങനെ നിലച്ചുവെന്നും കൈയിൽ എങ്ങനെ പഴുപ്പ് വന്നുവെന്നും ഡിഎംഒ നിയോഗിച്ച സംഘത്തിന്റെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നില്ല. കുട്ടിയ്ക്ക് ജില്ലാ ആശുപത്രിയിൽ നിന്ന് ശരിയായ ചികിത്സ നൽകി എന്നാണ് ജില്ലാ മെഡിക്കൽ ഓഫീസർക്ക് കൈമാറിയ റിപ്പോർട്ടിലുള്ളത്.

Advertising
Advertising

പാലക്കാട് മെഡിക്കൽ കോളേജിലെ ഓർത്തോപീഡിക് അസിസ്റ്റൻ്റ് പ്രഫസർ ഡോ. സിജു കെ.എം , ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ ഓർത്തോപിഡിക് ജൂനിയർ കൺസൽട്ടൻ്റ് ഡോ. ജോഹ്വാർ കെ . ടി എന്നിവരാണ് അന്വേഷണ റിപ്പോർട്ട് ജില്ലാ മെഡിക്കൽ ഓഫീസർക്ക് കൈമാറിയത്. ആഗസ്റ്റ് 24 ന് ജില്ലാ ആശുപത്രിയിൽ എത്തിയ വിനോദിനി എന്ന കുട്ടിയുടെ വലതു കൈയുടെ രണ്ട് എല്ലുകൾ പൊട്ടിയിരുന്നു . രക്തയോട്ടത്തിന് പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല . ജൂനിയർ റെസിഡൻ്റ് ഡോ . മുസ്തഫയാണ് പ്ലാസ്റ്റർ ഇട്ടത്.പിറ്റേ ദിവസം കുട്ടിയും രക്ഷിതാക്കളും ആശുപത്രിയിൽ വന്നു. പ്രത്യേകിച്ച് പ്രശ്നങ്ങൾ ഇല്ലാത്തതിനാൽ പ്ലാസ്റ്റർ എടുക്കാൻ അഞ്ച് ദിവസം കഴിഞ്ഞ് വരാൻ നിർദ്ദേശിച്ചു. ജൂനിയർ കൺസൽട്ടൻ്റ് ഡോ . സർഫറാസിൻ്റെ ഒപിയിലാണ് കുട്ടി എത്തിയത്. 30-ാം തിയതി അസിസ്റ്റൻ്റ് സർജൻ ഡോ . വൈശാഖിൻ്റെ ഒപിയിൽ കുട്ടിയെത്തി. കൈയിൽ നീര് ഉണ്ടായിരുന്നു. കൈയിലേക്ക് രക്തഓട്ടം നിലച്ചിരുന്നു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയായിരുന്നു. വിനോദിനിക്ക് ജില്ലാ ആശുപത്രിയിൽ നിന്നും ശാസ്ത്രീയ ചികിത്സ ലഭിച്ചതായും അന്വേഷണ റിപ്പോർട്ടില്‍ പറയുന്നു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News