ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം; സമരം കടുപ്പിക്കാൻ പരിശീലക സംഘടനകൾ,ടെസ്റ്റ് തടയുമെന്ന് ആവർത്തിച്ച് സംയുക്ത സമരസമിതി
പുതിയ സജ്ജീകരണങ്ങൾ തയ്യാറാക്കി ടെസ്റ്റ്മായി മുന്നോട്ടുപോകാനാണ് മന്ത്രിയുടെ നിർദേശം
തിരുവനന്തപുരം: പുതിയ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ വ്യക്തമാക്കിതോടെ സമരം കടുപ്പിക്കാൻ ഡ്രൈവിംഗ് സ്കൂളുകാർ. ടെസ്റ്റ് തടയാൻ തന്നെയാണ് സംയുക്ത സമരസമിതിയുടെ തീരുമാനം. കഴിഞ്ഞ ഒമ്പത് ദിവസമായി സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് നടന്നിട്ട്. പുതിയ സജ്ജീകരണങ്ങൾ തയ്യാറാക്കി ടെസ്റ്റ്മായി മുന്നോട്ടുപോകാനാണ് മന്ത്രിയുടെ നിർദേശം. കെ.എസ്.ആര്‍.ടി.സിയുടെ ഭൂമിയിലും ടെസ്റ്റ് നടത്താൻ മന്ത്രി അനുമതി നൽകിയിട്ടുണ്ട്. സ്ലോട്ട് ലഭിച്ചവർ ഉറപ്പായും ടെസ്റ്റിന് ഹാജരാകണമെന്നാണ് ആവശ്യം. ആവശ്യമെങ്കിൽ പോലീസ് സംരക്ഷണം തേടാനും ആര്‍.ടി.ഒമാർക്ക് നിർദേശം കിട്ടി.
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ പാലക്കാട്ടും പ്രതിഷേധം ശക്തമായിരിക്കുകയാണ്. മലമ്പുഴയിലെ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിൽ കുത്തുപാള കഞ്ഞി വെച്ചായിരുന്നു ഉടമകളുടെ പ്രതിഷേധം. കഴിഞ്ഞ 9 ദിവസമായി ആളുകൾ സ്വമേധയാ ഡ്രൈവിംഗ് ടെസ്റ്റുകളിൽ നിന്നും ഒഴിഞ്ഞ് നിൽക്കുകയാണെന്നും സ്കൂൾ ഉടമകൾ പറഞ്ഞു.
പാലക്കാട് മലമ്പുഴ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിലായിരുന്നു സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധം . കുത്തുപാളക്കഞ്ഞി എന്ന പേരിൽ കഞ്ഞി വെച്ചായിരുന്നു ഇവർ പ്രതിഷേധം സംഘടിപ്പിച്ചത്. നിലവിലെ പരിഷ്കാരവുമായി മുന്നോട്ടു പോയാൽ ഈ മേഖല തകരുമെന്നും , ഇത് സൂചിപ്പിച്ചാണ് കുത്തുപാളക്കഞ്ഞി വെച്ചതെന്നും സംയുക്ത സമരസമിതി നേതാക്കൾ പറഞ്ഞു .
അതേസമയം പാലക്കാട് ഡ്രൈവിംഗ് ടെസ്റ്റുകൾ തടയുന്ന സാഹചര്യമുണ്ടായിട്ടില്ല.ഗ്രൗണ്ടുകളിൽ എത്തുന്നവരെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി തിരിച്ചയക്കുകയാണെന്ന് ഇവർ പറഞ്ഞു . പരിഷ്കരണത്തിനെതിരെ ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ നേതൃത്വത്തിൽ സെക്രട്ടേറിയേറ്റിലേക്ക് മാർച്ച് നടത്തും . ഇതിനുശേഷവും തങ്ങളുടെ ആവശ്യങ്ങൾ പരിഗണിച്ചില്ലെങ്കിൽ ജില്ലകൾ കേന്ദ്രീകരിച്ച് ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനാണ് സംയുക്ത സമര സമിതിയുടെ തീരുമാനം.