ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾക്ക് പിന്നിൽ സംഘ്പരിവാർ: മുഖ്യമന്ത്രി

കഴിഞ്ഞവർഷം കേക്കും കൊണ്ട് ക്രൈസ്തവ വീടുകളിലും ദേവാലയങ്ങളിലും എത്തിയവരാണ് ഇപ്പോൾ ക്രിസ്മസ് കരോൾ സംഘത്തെ ആക്രമിക്കാൻ മുതിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Update: 2025-12-24 12:18 GMT

തിരുവനന്തപുരം: ലോകത്തിനാകെ വെളിച്ചം പടർത്തുന്ന സന്മനസുള്ളവർക്ക് സമാധാനം എന്ന ബൈബിൾ സന്ദേശത്തിന്റെ പ്രഭ കെടുത്തും വിധം ക്രിസ്മസ് ആഘോഷങ്ങളെ പോലും കടന്നാക്രമിക്കുന്ന അവസ്ഥ അസ്വസ്ഥതയുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട് പുതുശേരിയിൽ കരോൾ സംഘത്തിന് നേരെയുണ്ടായ സംഘപരിവാർ ആക്രമണത്തെ ന്യായികരിച്ച് ബിജെപി നേതാക്കൾ രംഗത്ത് വന്നു. കരോൾ സംഘത്തെ അപമാനിക്കുന്നതിന് വേണ്ടി അവർ മദ്യപിക്കുന്നവരാണെന്നാണ് അവരുടെ ന്യായികരണം. ആക്രമണം നടത്തിയവർക്കെതിരെ നടപടി സ്വീകരിച്ചുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertising
Advertising

മധ്യപ്രദേശ്, യുപി, കർണാടക, ഒഡിഷ, ജാർഖണ്ഡ്, ഹരിയാന, ഛത്തീസ്ഗഡ്, ബിഹാർ മുതലായ സംസ്ഥാനങ്ങളിൽ ഇത്തരം ആക്രമണം നടക്കുന്നതിന്റെ വാർത്തകൾ വന്നുകൊണ്ടിരിക്കുയാണ്. സംഘ്പരിവാറാണ് എല്ലാ ആക്രമണങ്ങൾക്കും പിന്നിലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വലിയ അക്രമം നടക്കുകയാണെന്നും യുപി സർക്കാർ സ്കൂൾ അവധി പോലും ഒഴിവാക്കിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ചില ആർഎസ്എസ് സ്കൂളുകളിൽ ക്രിസ്തുമസ് ആഘോഷം റദ്ദാക്കിയതിൽ അടിയന്തര നടപടി സ്വീകരിക്കാൻ നിർദേശം നൽകിയതായും അദ്ദേഹം പറഞ്ഞു. അപര മതവിദ്വേഷം പടർത്തി വിഭാഗീയത ഉണ്ടാക്കുന്ന ആർഎസ്എസിനെ നാട് അംഗീകരിക്കില്ല. മൗലികാവകാശത്തിന് നേരെയുള്ള ഒരു കടന്നുകയറ്റത്തെയും അനുവദിക്കില്ല. കഴിഞ്ഞവർഷം കേക്കും കൊണ്ട് ക്രൈസ്തവ വീടുകളിലും ദേവാലയങ്ങളിലും എത്തിയവരാണ് ഇപ്പോൾ ക്രിസ്മസ് കരോൾ സംഘത്തെ ആക്രമിക്കാൻ മുതിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

'ഇതിനോട് ചേർത്ത് പറയേണ്ടുന്ന ഉദാഹരണമാണ് വാളയാറിലെ ആൾക്കൂട്ട കൊലപാതകം. ആ ഹീന സംഭവത്തിന് പിന്നിലുള്ള എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സാധിച്ചു. അവർക്ക് പരമാവധി ശിക്ഷ വാങ്ങിച്ചു കൊടുക്കാനുള്ള നടപടികളാണ് സ്വീകരിച്ചു വരുന്നത്.' മുഖ്യമന്ത്രി പറഞ്ഞു. അപാര വിദ്വേഷത്തിന്റെ ആശയങ്ങളിൽ പ്രചോദിതരായ ആളുകളാണ് രാം നാരായണനെ കൊല്ലപെടുത്തിയത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സംഘ്പരിവാർ നടത്തി വിജയിപ്പിച്ച ആൾക്കൂട്ട ഹിംസയെ കേരളത്തിലേക്ക് പറിച്ചുനടാൻ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

Editor - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

By - Web Desk

contributor

Similar News