ഗോഡ്‌സെ അനുകൂല പരാമർശം: എൻ.ഐ.ടി പ്രൊഫസര്‍ക്കെതിരെ കമ്മിഷണര്‍ക്ക് പരാതി നല്‍കി ഡി.വൈ.എഫ്.ഐ

''ഗാന്ധിജിയെ കൊലപ്പെടുത്തിയ ഹിന്ദുത്വ ഭീകരൻ ഗോഡ്‌സെക്ക് വീരപരിവേഷം നൽകി രാജ്യത്തെ വിവിധ ജനവിഭാഗങ്ങൾക്കിടയിൽ ഭിന്നതയും സംഘർഷവും സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇത് രാജ്യദ്രോഹപരവും ചരിത്രത്തോടുള്ള അവഹേളനവുമാണ്.''

Update: 2024-02-03 15:26 GMT
Editor : Shaheer | By : Web Desk
Advertising

കോഴിക്കോട്: മഹാത്മാ ഗാന്ധിയെ കൊന്ന നാഥുറാം ഗോഡ്‌സെ അഭിമാനമാണെന്ന് ഫേസ്ബുക്കിൽ കമന്റിട്ട കോഴിക്കോട് എൻ.ഐ.ടി പ്രൊഫസർക്കെതിരെ ഡി.വൈ.എഫ്.ഐ. ഷൈജ ആണ്ടവന്‍റേത് കലാപശ്രമമാണെന്നും ഇവരെ എൻ.ഐ.ടിയിൽനിന്നു പുറത്താക്കണമെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. അധ്യാപികയ്‍ക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്‍റ് അഡ്വ. എൽ.ജി ലിജീഷ് കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ മുന്‍പാകെ പരാതി നൽകി.

ഗോഡ്‌സെയെ പുകഴ്ത്തി സംഘ്പരിവാർ അനുകൂലിയായ വ്യക്തി ഇട്ട ഫേസ്ബുക്ക് പോസ്റ്റിലാണ് ഗാന്ധിയെ കൊന്ന് ഇന്ത്യയെ രക്ഷിച്ച ഗോഡ്‌സെ അഭിമാനമാണെന്ന അർത്ഥത്തിൽ ഷൈജ ആണ്ടവൻ കമന്റിട്ടത്. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരപോരാട്ടത്തിന് നേതൃത്വം നൽകുകയും ലോകത്തിനു മുന്നിൽ ഇന്ത്യയുടെ അടയാളമായി മാറുകയും ചെയ്ത രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെ അപമാനിക്കുന്നത് രാജ്യത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി.

ഗാന്ധിജിയെ കൊലപ്പെടുത്തിയ ഹിന്ദുത്വ ഭീകരൻ ഗോഡ്‌സെക്ക് വീരപരിവേഷം നൽകി ഗാന്ധിജിയെ അധിക്ഷേപിച്ച് രാജ്യത്തെ വിവിധ ജനവിഭാഗങ്ങൾക്കിടയിൽ ഭിന്നതയും സംഘർഷവും സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇത് രാജ്യദ്രോഹപരവും ചരിത്രത്തോടുള്ള അവഹേളനവുമാണ്.

Full View

ഗാന്ധിയെ കൊന്നതിലൂടെ ഗോഡ്‌സെ ഇന്ത്യയെ രക്ഷിച്ചുവെന്നു പറഞ്ഞു സമൂഹത്തിൽ കലാപം ഉണ്ടാക്കാൻ വേണ്ടി ശ്രമിച്ച അധ്യാപിക ഷൈജ ആണ്ടവനെ രാജ്യത്തിന്റെ അഭിമാന സ്ഥാപനമായ എൻ.ഐ.ടിയിൽനിന്നു പുറത്താക്കണമെന്നും ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും ഡി.വൈ.എഫ്.ഐ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Summary: DYFI demands sacking of Kozhikode NIT professor who commented on Facebook that she is proud of Nathuram Godse for saving India

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News