എന്തൊരു കരുതൽ! തെളിവെടുപ്പിനിടെ തെങ്ങിൽ ഉണങ്ങിയ തേങ്ങയുണ്ടെന്ന് പൊലീസിനോട് ഭഗവൽസിംഗ്

തിങ്കളാഴ്ച വരെയാണ് പ്രതികൾ പൊലീസ് കസ്റ്റഡിയിൽ ഉളളത്

Update: 2022-10-20 08:45 GMT

പത്തനംതിട്ട: ഇലന്തൂർ ഇരട്ട നരബലി കേസിൽ പ്രതികളുമായി തെളിവെടുപ്പ് തുടരുന്നു. കൊല്ലപ്പെട്ട പത്മയുടെ മൊബൈൽ ഫോൺ എറിഞ്ഞെന്ന് പ്രതി ഭവഗൽസിംഗ് തറപ്പിച്ച് പറഞ്ഞ സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ചെളി നീക്കിയുള്ള തെരച്ചിലിൽ മാത്രമേ ഫോൺ കണ്ടെത്താനാകൂ എന്ന നിഗമനത്തിലാണ് പൊലീസ്.

തോട്ടിലേക്ക് ഫോൺ എറിഞ്ഞുവെന്നായിരുന്നു പ്രതിയുടെ മൊഴി. വെള്ളത്തിലെ ചെളിയിൽ ചവിട്ടി നോക്കിയെങ്കിലും ഫോൺ കണ്ടെത്താനായില്ല. തെളിവെടുപ്പിനിടെ തെങ്ങിൽ ഉണങ്ങിയ തേങ്ങയുണ്ട്,സൂക്ഷിക്കണം എന്ന് ഭഗവൽസിംഗ് പൊലീസിന് മുന്നറിയിപ്പും നൽകി.

Advertising
Advertising

അതേസമയം കേസിൽ പ്രതികളുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. ഭഗവൽ സിങിന്റെ വീട്ടിൽ നിന്ന് കത്തിയും, പത്മത്തെ കെട്ടിയിടാൻ ഉപയോഗിച്ച കയറും പൊലീസ് കണ്ടെടുത്തു.

ഫോൺ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും, ഷാഫി നടത്തിയ ചാറ്റുകൾ ശേഖരിക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞു. അതിനാൽ ഈ തെളിവുകൾ നിർണായകമാകുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.പദ്മത്തിന്റെ കൊലുസ്സ് കണ്ടെത്തുന്നതിനായി മുഖ്യപ്രതി ഷാഫിയുമായി ആലപ്പുഴ രാമങ്കരിയിലും അന്വേഷണ സംഘം പരിശോധന നടത്തി. AC റോഡിൽ രാമങ്കരി പള്ളിക്കൂട്ടുമ്മയിലെ തോട്ടിൽ തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. തുടർന്ന് ചെങ്ങന്നൂരിലെത്തിച്ചും ഷാഫിയുമായി തെളിവെടുപ്പ് നടത്തി.തെരച്ചിൽ വിഫലമായതോടെ അന്വേഷണ സംഘം പ്രതികളേയും കൊണ്ട് കൊച്ചിയിലേക്ക് മടങ്ങി.

എന്നാൽ ഇന്നലെ നടത്തിയ തെരച്ചിലിൽ വീടിന്റെ പരിസരത്ത് നിന്നും കത്തിയും, കയറുകളും കണ്ടെടുത്തു. ഇത് പത്മത്തെ കൊലപ്പെടുത്താൻ ഉപയോഗിച്ചതാണെന്നാണ് സൂചന. നിലവിൽ തിങ്കളാഴ്ച വരെയാണ് പ്രതികൾ പൊലീസ് കസ്റ്റഡിയിൽ ഉളളത്. കോടതിയിൽ ഹാജരാക്കിയ ശേഷം റോസ്ലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസിന്റെ തീരുമാനം

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News