കുർബാന എകീകരണം; മുൻ നിലപാട് തിരുത്തി എറണാകുളം അങ്കമാലി അതിരൂപത ബിഷപ്പ്

ഏകീകൃത കുർബാന ഓശാന ഞായർ മുതൽ ആരംഭിക്കാനുള്ള സിറോ മലബാർ സഭാ സിനഡ് സർക്കുലറില്‍ ബിഷപ്പും ഒപ്പ് വെച്ചു

Update: 2022-04-08 02:03 GMT
Editor : Jaisy Thomas | By : Web Desk
Advertising
Click the Play button to listen to article

സിറോ മലബാർ സഭ കുർബാന എകീകരണത്തിൽ മുൻ നിലപാട് തിരുത്തി എറണാകുളം അങ്കമാലി അതിരൂപത ബിഷപ്പ് ആന്‍റണി കരിയിൽ. ഏകീകൃത കുർബാന ഓശാന ഞായർ മുതൽ ആരംഭിക്കാനുള്ള സിറോ മലബാർ സഭാ സിനഡ് സർക്കുലറില്‍ ബിഷപ്പും ഒപ്പ് വെച്ചു. ഡിസംബർ 25 വരെ ജനാഭിമുഖ കുർബാന തുടരാൻ അതിരൂപതയിലെ പള്ളികൾക്ക് ഇളവ് നൽകിക്കൊണ്ട് ബിഷപ്പ് ആന്‍റണി കരിയിൽ ഇറക്കിയ സർക്കുലർ സിനഡ് അസാധുവാക്കി.

ഓശാന ഞായർ ദിവസം എറണാകുളം ബസിലിക്ക പള്ളിയിൽ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയും എറണാകുളം അങ്കമാലി അതിരൂപത ആർച്ച് ബിഷപ്പ് ആന്‍റണി കരിയിലും സംയുക്തമായാകും ഏകീകൃത കുർബാനയർപ്പിക്കുക. അതിരൂപതയ്ക്ക് കീഴിലുള്ള ഏതെങ്കിലും പള്ളികളിൽ പുതിയ ആരാധനാക്രമം ഏർപ്പെടുത്താൻ അസൗകര്യങ്ങൾ ഉണ്ടെങ്കിൽ ആർച്ച് ബിഷപ്പിനോട് ഇളവ് തേടാം. സഭ അധ്യക്ഷൻ കർദിനാൾ ജോർജ് ആലഞ്ചേരിയുടെ അംഗീകാരത്തോടെ സമയപരിധി നിശ്ചയിച്ച് ഇളവ് അനുവദിക്കാൻ സിനഡ് അംഗീകാരം നൽകി. കർദിനാൾ ജോർജ് ആലഞ്ചേരിയും മെത്രാപ്പോലീത്തൻ വികാരി ആർച്ച് ബിഷപ്പ് ആന്‍റണി കരിയിലും സംയുക്തമായി സിനഡിന് ശേഷമുള്ള സർക്കുലറിൽ ഒപ്പുവച്ചിട്ടുണ്ട്. ക്രിസ്തുമസ് ദിനം വരെ രൂപതക്ക് കീഴിലുള്ള പള്ളികളിൽ ഏകീകൃത കുർബാന നടപ്പിലാക്കുന്നതിന് ബിഷപ്പ് ആന്‍റണി കരിയിൽ നൽകിയ ഇളവും ഇതോടെ അസാധുവായി. ഏകീകൃത കുർബാനക്കെതിരെ പ്രതിഷേധം ഉയർത്തുന്ന എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികരും വിശ്വാസികളും പുതിയ ഉത്തരവിനെ എങ്ങനെ സ്വീകരിക്കുമെന്നത് നിർണായകമാണ്. വത്തിക്കാൻ നിർദേശങ്ങൾ ലംഘിച്ച് മുന്നോട്ടു പോവുകയാണെങ്കിൽ സഭയിൽ അത് വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. അൽത്താര അഭിമുഖമായ കുർബാന രീതി അംഗീകരിക്കില്ലെന്ന കടുത്ത നിലപാടിലായിരുന്നു എറണാകുളം അങ്കമാലി അതിരൂപത.

34 രൂപതകളിൽ ഏകീകൃത കുർബാന നടപ്പിലാക്കിയപ്പോഴും എറണാകുളം അങ്കമാലി അതിരൂപതയിൽ ജനാഭിമുഖ കുർബാന തുടർന്നു വരികയായിരുന്നു. ഒടുവിൽ മാർപ്പാപ്പ കർശന നിർദ്ദേശം നൽകിയതോടെയാണ് ക്രിസ്തുമസ് ദിനം മുതൽ ഏകീകൃത കുർബാന നടപ്പിലാക്കാനുള്ള തീരുമാനം വൈദികർ അംഗീകരിച്ചത്. 50 വർഷമായി നിലനിന്ന് പോരുന്ന രീതി മാറ്റുക എളുപ്പമല്ലെന്നും കുർബാന ഏകീകരണം സംബന്ധിച്ച് വിശ്വാസികളെ ബോധ്യപ്പെടുത്താൻ ശ്രമം നടത്തുമെന്നുമാണ് വൈദീകരുടെ നിലപാട്.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News