''ആദ്യം ശമ്പളം നൽകൂ, എന്നിട്ടാവാം വിരുന്ന്''- സെക്രട്ടേറിയേറ്റ് ആക്ഷൻ കൗൺസിൽ

'ധനകാര്യക്കെടുതിയിൽ നിന്നും കേരളത്തെ കരകയറ്റാനുള്ള ശ്രമങ്ങൾക്കാവണം സർക്കാർ മുൻഗണന നൽകേണ്ടത്'

Update: 2024-03-03 12:44 GMT

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ശമ്പളം എത്തിച്ചിട്ടാവണം ധനകാര്യ വകുപ്പു മന്ത്രി ബജറ്റ് തയ്യാറാക്കിയ ഉദ്യോഗസ്ഥർക്ക് തിങ്കളാഴ്ച നിശ്ചയിച്ചിരിക്കുന്ന ഉച്ചവിരുന്ന് നടത്താനെന്ന് സെക്രട്ടേറിയേറ്റ് ആക്ഷൻ കൗൺസിൽ. കഴിഞ്ഞ എട്ടു വർഷത്തെ ധനകാര്യമാനേജ്മെൻ്റിൻ്റെ സാക്ഷ്യപത്രമായി 2024 ഫെബ്രുവരി മാസത്തെ ശമ്പളം മുടങ്ങിയത് ജീവനക്കാരുടെയും പൊതു സമൂഹത്തിൻ്റെയും മുന്നിലുണ്ട്. ധനകാര്യക്കെടുതിയിൽ നിന്നും കേരളത്തെ കരകയറ്റാനുള്ള ശ്രമങ്ങൾക്കാവണം സർക്കാർ മുൻഗണന നൽകേണ്ടത്.

അപകടകരമായ സാമ്പത്തിക അവസ്ഥയിൽ ബജറ്റ് തയ്യാറാക്കിയ സന്തോഷത്തിൻ്റെ ഉച്ചവിരുന്ന് സർക്കാർ ഉപേക്ഷിക്കാൻ തീരുമാനിച്ചാൽ ജീവനക്കാർ സഹിച്ചുകൊള്ളും. അതിനായി ചെലവഴിക്കേണ്ട തുക ഖജനാവിലേക്ക് മുതൽക്കൂട്ടാവും. സമയം ജീവനക്കാരുടെ ശമ്പളം മുടങ്ങാതിരിക്കാനും വികസന പ്രവർത്തനങ്ങൾക്കായും മാറ്റിവക്കുകയാണ് വേണ്ടത്. സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ ഇർഷാദ് എം എസ് പറഞ്ഞു.

Advertising
Advertising

ഫെബ്രുവരി മാസത്തെ ശമ്പളം അടിയന്തരമായി ലഭ്യമാക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് തിങ്കളാഴ്ച രാവിലെ 11 മണി മുതൽ അനിശ്ചിതകാല നിരാഹാര സത്യഗ്രഹം ആരംഭിക്കുമെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ ഇർഷാദ് എം എസ്, കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി ബിനോദ് കെ, കേരള ഫൈനാൻസ് സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് എസ് പ്രദീപ്കുമാർ, ജനറൽ സെക്രട്ടറി തിബീൻ നീലാംബരൻ, കേരള ലാ സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് കുമാരി അജിത പി, ജനറൽ സെക്രട്ടറി മോഹനചന്ദ്രൻ എം എസ്, കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് എംപ്ലോയീസ് ഓർഗനൈസേഷൻ പ്രസിഡൻ്റ് ഷിബു ജോസഫ്, ജനറൽ സെക്രട്ടറി വി എ ബിനു എന്നിവർ അറിയിച്ചു.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News