പാർസൽ ഭക്ഷണം വാങ്ങുന്നവർക്കും വിൽക്കുന്നവർക്കും മുന്നറിയിപ്പുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

ഭക്ഷ്യവിഷബാധ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് നടപടി

Update: 2024-01-18 11:41 GMT

ഭക്ഷ്യ വിഷബാധ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ പാർസൽ ഭക്ഷണത്തിന്റെ കവറിനു പുറത്ത് നിർബന്ധമായും ലേബലുകൾ പതിക്കണമെന്ന് മുന്നറിയിപ്പുമായി സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ്. വിൽക്കുന്ന ഭക്ഷണ പാഴ്സലുകളുടെ കവറുകൾക്ക് മുകളിൽ പതിക്കുന്ന ലേബലിൽ ഭക്ഷണം തയാറാക്കിയ സമയം, ഉപയോഗിക്കേണ്ട സമയ പരിധി എന്നിവ കൃത്യമായി രേഖപ്പെടുത്തണം. കടകളിൽ നിന്നും വില്പന നടത്തുന്ന പാകം ചെയ്ത പാർസൽ ഭക്ഷണത്തിനെല്ലാം ലേബൽ പതിക്കണമെന്ന നിയമമുണ്ടെങ്കിലും കടയുടമകൾ പാലിക്കുന്നില്ലെന്ന് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നിയമം കർശനമായി നടപ്പിലാക്കാൻ കമ്മീഷണർ ജാഫർ മാലിക്  നിർദേശം നൽകിയത്.

Advertising
Advertising

വാങ്ങുന്ന ഭക്ഷണ പാഴ്സലുകളിൽ ലേബലിൽ ഭക്ഷ്യസുരക്ഷാവകുപ്പിന്റെ നിർദേശങ്ങൾ പാലിച്ചിട്ടുണ്ടോ എന്ന് ഉപഭോക്താക്കൾ ഉറപ്പാക്കണമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് നിർദേശിക്കുന്നു.  പാർസൽ ഭക്ഷണം ഉപയോഗിക്കേണ്ട സമയ പരിധി കഴിഞ്ഞ് കഴിക്കുന്നതുമൂലം ഭക്ഷ്യവിഷബാധ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ഭക്ഷ്യ സുരക്ഷാ ഗുണ നിലവാര നിയമപ്രകാരം പാകം ചെയ്ത ഭക്ഷണം രണ്ട് മണിക്കൂറിനുള്ളിൽ ഉപയോഗിക്കണം.

പലരും പാർസൽ ഭക്ഷണം വാങ്ങി സ്വന്തം സൗകര്യത്തിനനുസരിച്ച് കഴിക്കുന്നവരാണ്. ഭക്ഷണം തയാറാക്കിയ സമയം മുതൽ നിശ്ചിത സമയത്തിനുള്ളിൽ തന്നെ ഉപയോഗിക്കേണ്ടതാണ്. ഷവർമ്മ പോലുള്ള ഭക്ഷണം സമയ പരിധി കഴിഞ്ഞ് ഉപയോഗിക്കുന്നത് കൂടുതൽ അപകടമാണ്.

പാക്കറ്റ് ഭക്ഷണങ്ങളിലും ലേബൽ നിർബന്ധമാണ്. കടകളിൽ നിന്നും പാർസലായി വില്പന നടത്തുന്ന ഊണ്, സ്നാക്സ് മറ്റ് ഭക്ഷണങ്ങൾക്കെല്ലാം നിയമം ബാധകമാണ്. ഓൺലൈൻ വഴി വിപണനം നടത്തുന്ന ഭക്ഷണ പാക്കറ്റുകളിലും ലേബൽ പതിക്കണം. ലേബൽ പതിക്കാത്ത പാർസൽ ഭക്ഷണം വില്പന നടത്തുന്നത് നിലവിൽ നിരോധിച്ചിട്ടുണ്ട്. 

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News