Writer - അൻഫസ് കൊണ്ടോട്ടി
anfas123
പാലക്കാട്: പാലക്കാട് ചാലിശേരിയിൽ പ്രവാസിയെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ദൃശ്യങ്ങൾ പുറത്ത്. മലപ്പുറം വണ്ടൂർ സ്വദേശി മുഹമ്മദാലിയെ കണ്ണുകെട്ടിയും കൈകെട്ടിയും വീടിനകത്തു പൂട്ടിയിട്ടതിന്റെ ദൃശ്യങ്ങളാണ് ലഭിച്ചത്. ഈ മാസം 6 നാണ് കാർ തടഞ്ഞു 6 അംഗ സംഘം തട്ടികൊണ്ടുപോയത്. ഒറ്റപ്പാലത്തെ വീട്ടിലേക്ക് മുഹമ്മദാലിയെ മാറ്റിയെങ്കിലും അവിടെനിന്ന് സാഹസികമായി രക്ഷപ്പെടുകയായിരുന്നു. മർദ്ദിച്ചു അവശനാക്കിയ ശേഷം പ്രതികൾ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്. എഴുപത് കോടി ആവശ്യപ്പെടുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.
കേസിൽ എട്ട് പ്രതികൾ ഇതുവരെ പൊലീസ് പിടിയിലായി. ഒറ്റപ്പാലം വരോട് സ്വദേശികളായ അഭിജിത്ത്, സുദീഷ്, നജീബുദ്ധിൻ. ഷിഫാസ്, ഫൈസൽ, മുസ്തഫ, ഷമീർ, ഷാനു എന്നിവരാണ് അറസ്റ്റിലായത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ഇന്നോവ കാറിലെത്തിയെ സംഘത്തിനായി അന്വേഷണം തുടരുകയാണ്. കേസിൽ ഉന്നതർക്ക് പങ്കുണ്ടെന്നാണ് പൊലീസ് സംശയം. ആറംഗ സംഘത്തെ പിടികൂടിയാൽ അന്വേഷണം കൂടുതൽ ഉന്നതരിലേക്ക് എത്തുമെന്നാണ് അനുമാനം. നിലവിൽ അറസ്റ്റിലായ പ്രതികളെ കസ്റ്റഡിയിൽ ലഭിച്ചാലെ വിശദമായ ചോദ്യം ചെയ്യൽ നടക്കുകയുള്ളൂവെന്നാണ് പൊലീസ് പറഞ്ഞു.