'ഉണ്ണികൃഷ്ണന്‍ പോറ്റി കല്യാണം നടത്താൻ ആവശ്യപ്പെട്ടത് ശബരിമലയിലെ സ്വർണമല്ല'; ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ്
സ്പോൺസർമാരെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തൽ പ്രായോഗികമല്ലെന്നും എൻ. വാസു
തിരുവനന്തപുരം: സ്വർണപ്പാളി മോഷണത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വിവാദ ഇ-മെയിൽ ലഭിച്ചെന്ന് സ്ഥിരീകരിച്ച് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ.വാസു. ശ്രീകോവിലിന്റെ പ്രധാന വാതിലിന്റെയും ദ്വാരപാലകരുടെയും സ്വർണപ്പണി പൂർത്തിയാക്കിയ ശേഷം കുറച്ച് സ്വർണം ബാക്കിയുണ്ടെന്നും , ഇത് മറ്റ് ആവശ്യത്തിന് ഉപയോഗിക്കാൻ അനുമതി തേടിയുള്ളതായിരുന്നു മെയിൽ.കത്ത് താൻ നോട്ട് എഴുതി ദേവസ്വം കമ്മീഷണർക്ക് വിട്ടെന്നും,പിന്നീട് കോവിഡ് കാലമായതിനാൽ എന്തായെന്ന് അറിയില്ലെന്നും എൻ.വാസു പറഞ്ഞു.
ഉണ്ണികൃഷ്ണൻ പോറ്റിയുമായി വ്യക്തിപരമായ ഒരു ബന്ധമില്ല. സ്വർണ പാളി കൊണ്ട് പോകുന്നത് തന്റെ കാലയളവിൽ അല്ലെന്നും അതുകൊണ്ടാണ് വിഷയത്തിൽ അഭിപ്രായം പറയാതിരുന്നതെന്നും എൻ.വാസു പറഞ്ഞു. സ്പോൺസർ എന്ന നിലയിലാ പോറ്റിയെ പരിചയമുള്ളത്. നിരവധി സ്പോൺസർമാർ ശബരിമലയിൽ ഉണ്ടാകാറുണ്ട്.അവരെ പറ്റി കൂടുതൽ അന്വേഷണം നടത്തൽ പ്രായോഗികമല്ലെന്നും അദ്ദേഹം പറഞ്ഞു.
ബാക്കിയുള്ള സ്വർണ്ണം മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ അനുമതി തേടി ഉണ്ണികൃഷ്ണൻ പോറ്റി ദേവസ്വം പ്രസിഡന്റിന് ഇ മെയിൽ അയച്ചുവെന്ന് ദേവസ്വം വിജിലൻസ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലുണ്ടായിരുന്നു. 2019 ലാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിനോട് ബാക്കിയുള്ള സ്വർണ്ണം ഉപയോഗിക്കാൻ അനുമതി തേടി ഉണ്ണികൃഷ്ണൻ പോറ്റി ഇ മെയിൽ അയച്ചത്. ശബരിമല ശ്രീകോവിലിന്റെ പ്രധാന വാതിലിന്റെയും ദ്വാരപാലകരുടെയും സ്വർണ്ണപ്പണി പൂർത്തിയാക്കിയ ശേഷം കുറച്ച് സ്വർണം ബാക്കിയുണ്ടെന്നും ഒരു പെൺകുട്ടിയുടെ വിവാഹ ആവശ്യത്തിന് ആ സ്വർണ്ണം ഉപയോഗിക്കാൻ അനുമതി നൽകണം എന്നും ആവശ്യപ്പെട്ടാണ് ഉണ്ണികൃഷ്ണൻ പോറ്റി ഇ മെയിൽ അയച്ചത്. 2019 ഡിസംബർ 17 ന് ദേവസ്വം സെക്രട്ടറി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇ മെയിലിന് മറുപടി അയക്കുകയും ചെയ്തിരുന്നു.
അതേസമയം,സ്വർണപ്പാളി വിവാദത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ ഹൈക്കോടതി നിയോഗിച്ചതിനു പിന്നാലെഇന്നും നാളെയും തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ചേർന്ന് കാര്യങ്ങൾ വിലയിരുത്തും.ഉണ്ണികൃഷ്ണൻ പോറ്റിയെ പോലെ ദേവസ്വം ബോർഡുംപ്രതിക്കൂട്ടിൽ നിൽക്കുകയാണ്.ദേവസ്വം വിജിലൻസ് ഹൈക്കോടതിയിൽ സമർപ്പിച്ച പ്രാഥമിക അന്വേഷിച്ച റിപ്പോർട്ടിലെ കണ്ടെത്തലുകളും കോടതി നിരീക്ഷണങ്ങളും ബോർഡ് യോഗം വിശദമായി ചർച്ച ചെയ്യും.ആഗോള അയ്യപ്പ സംഗമത്തിന്റെ തുടർ നീക്കങ്ങളും അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ശബരിമല ദർശനത്തിന്റെ മുന്നൊരുക്കങ്ങളും ചർച്ചചെയ്യും.