തലശ്ശേരിയിലെ വിദ്വേഷ മുദ്രാവാക്യം: നാല് ബിജെപി പ്രവർത്തകർ അറസ്റ്റിൽ

സംഭവത്തിൽ ഉൾപ്പെട്ട 15 പേരെ കൂടി തിരിച്ചറിഞ്ഞതായി തലശ്ശേരി സിഐ

Update: 2021-12-07 06:11 GMT
Advertising

തലശ്ശേരിയില്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ നാല് ബിജെപി പ്രവർത്തകർ അറസ്റ്റിൽ. ധർമടം പാലയാട് സ്വദേശി ഷിജിൽ, കണ്ണവം സ്വദേശികളായ ആർ രഗിത്ത്, വി വി ശരത്ത്, മാലൂർ സ്വദേശി ശ്രീരാഗ് എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിൽ ഉൾപ്പെട്ട 15 പേരെ കൂടി തിരിച്ചറിഞ്ഞതായി തലശ്ശേരി സി ഐ സനൽ കുമാർ പറഞ്ഞു.

മുസ്‌ലിം പള്ളികൾ തകർക്കുമെന്ന മുദ്രാവാക്യമാണ് ബിജെപി റാലിയിലുണ്ടായത്. തലശ്ശേരി പഴയ ബസ്‌സ്റ്റാൻഡ് പരിസരത്ത് ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണ പരിപാടിയുടെ ഭാഗമായി നടന്ന റാലിക്കിടെയായിരുന്നു സംഭവം-

'അഞ്ചു നേരം നിസ്‌കരിക്കാൻ പള്ളികൾ ഒന്നും കാണില്ല, ബാങ്ക് വിളിയും കേൾക്കില്ല... ജയ് ബോലോ ജയ് ജയ് ബോലോ ആർഎസ്എസ്'' എന്നീ മുദ്രാവാക്യങ്ങളാണ് ഇവർ ഉയർത്തിയത്. ജയകൃഷ്ണനെ വെട്ടിയവർ ആയുസ് ഒടുങ്ങി മരിക്കില്ലെന്നും ആർഎസ്എസിന്‍റെ കോടതിയിൽ ഇവർക്കുള്ള ശിക്ഷ നടപ്പിലാക്കുമെന്നും അടക്കം മറ്റ്‌ നിരവധി പ്രകോപനപരമായ മുദ്രാവാക്യങ്ങളും പ്രകടനത്തിൽ ഉടനീളം ഉയർന്നു. പൊലീസിന്‍റെയും ബിജെപിയുടെ മുതിർന്ന നേതാക്കളുടെയും സാന്നിധ്യത്തിലായിരുന്നു ഈ വെല്ലുവിളി.

മുദ്രാവാക്യം വിളിയുടെ വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തത്. ഐപിസി 143, 147, 153എ, 149 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. മതസ്പര്‍ധ വളര്‍ത്തല്‍, കലാപത്തിന് ആഹ്വാനം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News